ഏതൻസ്: ഗ്രീസിലെ ട്രെയിൻ അപകടത്തെ തുടർന്ന് ഏതൻസിലെ ഗ്രീക്ക് പാർലമെന്റിന് പുറത്ത് പോലീസും പ്രതിഷേധകാരും തമ്മിൽ ഏറ്റുമുട്ടി. പാർലമെന്റിന് സമീപം തീയിട്ട് പ്രതിഷേധിച്ച പ്രക്ഷോഭകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
റെയിൽവേ ഗതാഗതത്തിന് സുരക്ഷ ഏർപ്പെടുത്തുന്നതിലുണ്ടായ വീഴ്ചയെച്ചൊല്ലി ഗ്രീസിൽ സർക്കാരിനെതിരെയുള്ള രോഷം ആളികത്തുകയാണ്. പ്രതിഷേധ പ്രകടനവുമായി നിരവധി പേരാണ് തെരുവിലിറങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി മെട്രോ ട്രെയിൻ സർവ്വീസുകൾ സ്തംഭിച്ചു. അപകടത്തിൽപ്പെട്ട് മരിച്ചവരുടെ സ്മരണയ്‌ക്കായി കറുത്ത ബലൂണുകൾ ആകാശത്തേക്ക് ഉയർത്തുകയും ചെയ്തിരുന്നു.
വിദ്യാർത്ഥികളും തൊഴിലാളി യൂണിയനുകളും സംഘടിപ്പിച്ച പ്രതിഷേധത്തെ തുടർന്ന് ആളുകൾ തടിച്ചുകൂടുകയും സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഇതിന് പിന്നാലെ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗ്രീക്ക് ഗതാഗത മന്ത്രി രാജിവച്ചിരുന്നു.
ഗ്രീസിൽ ചരക്ക് തീവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 57 പേരാണ് മരിച്ചത്. 85 പേർക്ക് പരിക്കേറ്റു. അപകടസമയത്ത് തീവണ്ടിയിൽ 350 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പാസഞ്ചർ തീവണ്ടി പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ആദ്യ മൂന്ന് കോച്ചുകളിലേക്ക് തീ ആളി പടർന്നിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണക്കാൻ കഴിഞ്ഞത്.
Comments