മലയാളികളുടെ സ്വന്തം മണിനാദം നിലച്ചിട്ട് ഏഴ് വർഷം. സ്വന്തം കഴിവ് കൊണ്ട് മാത്രം മലയാള സിനിമയിൽ ഇടം നേടിയ കലാകാരന്റെ തിരിച്ചു പോക്കിൽ കണ്ണീർ പൊഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല. സ്വന്തം വീട്ടിലെ ഒരംഗം വിട്ടു പോയ വേദനയിലാരുന്നു ഓരോരുത്തരും.
ജീവിതത്തിലേക്ക് കയറി വന്ന വഴികൾ മറക്കാൻ കലാഭവൻ മണി തയ്യാറായിരുന്നില്ല. മറച്ചു വെക്കലുകൾ ഇല്ലാത്ത, നാട്യങ്ങൾ ഇല്ലാത്ത കലാകാരൻ അതായിരുന്നു കലാഭവൻ മണി. കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂൾ യുവജനോൽസവത്തിൽ മോണോ ആക്ടിൽ സമ്മാനം നേടിയാണ് മണി വേദികളിൽ സജീവമായത്. അന്ന് കാഷ് അവാർഡായി കിട്ടിയ 501- രൂപയാണ് തന്റെ ജീവിതത്തിൽ കിട്ടിയ ആദ്യത്തെ വിലപിടിപ്പുള്ള സമ്മാനമെന്ന് മണി തന്നെ പറഞ്ഞിട്ടുണ്ട്. ആ പണം കൊടുത്താണ് ആദ്യമായി വാച്ചും പഴയൊരു സൈക്കിളും മണി സ്വന്തമാക്കിയത്.
പിന്നീടാണ് ഇരിങ്ങാലക്കുടയിൽനിന്നു പരിചയപ്പെട്ട പീറ്റർ എന്നയാൾ മണിയെ കലാഭവനിലെത്തിച്ചത്. ആബേലച്ചൻ മണിയെ ട്രൂപ്പ് ലീഡറാക്കി. ചാലക്കുടി മണി അതോടെ കലാഭവൻ മണിയായി. സിബി മലയിലിന്റെ അക്ഷരം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ജീവിതം കൂട്ടി മുട്ടിക്കാൻ ഓട്ടോ ഡ്രൈവറുടെ വേഷം കെട്ടിയ മണിയുടെ ആദ്യ സിനിമയിലെ കഥാപാത്രവും ഓട്ടോ ഡ്രൈവറുടേതായിരുന്നു. എന്നാൽ ലോഹിതദാസ്-സുന്ദർദാസ് കൂട്ടുകെട്ടിൽ പിറന്ന സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻ എന്ന വേഷം മണിയെ കൂടുതൽ ശ്രദ്ധേയനാക്കി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങൾ മണിക്ക് ജനപ്രീതി നേടികൊടുത്തു.
മിമിക്രിയിൽ നിന്നും വന്നത് കൊണ്ട് തന്നെ സിനിമ പൊലെ സ്റ്റേജും മണിക്ക് പ്രിയപ്പെട്ടതായിരുന്നു. പരിപാടി അവതരിപ്പിക്കാൻ വേദിയുടെ വലുപ്പ ചെറുപ്പങ്ങൾ മണി പരിഗണിച്ചിരുന്നില്ല.
‘മേലേ പടിഞ്ഞാറ് സൂര്യൻ താനെ മറയുന്ന സൂര്യൻ ഇന്നലെ ഈ തറവാട്ടില് കത്തിജ്വലിച്ചൊരു പൊൻസൂര്യൻ തെല്ലുതെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണിൽ ഉറക്കമല്ലോ…’
മലയാളികളുടെ ഹൃദയത്തിൽ സൂര്യനായി കത്തിജ്വലിച്ചിരുക്കുമ്പോഴാണ് മണിയെ മരണം തേടിയെത്തിയത്. അഭിനയിച്ച വേഷങ്ങളും പാടി തീർത്ത നാടൻ പാട്ടുകളും നില നിൽക്കുന്നിടത്തോളം കാലം അനശ്വര കലാകാരന് ജനഹൃദയങ്ങളിൽ മരണമില്ല.
Comments