ന്യൂഡൽഹി : മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചു. സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സർക്കാരിന്റെ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകൾ കണ്ടെത്തിയത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം സിസോദിയയെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28-ന് ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം സിസോദിയ രാജിവച്ചിരുന്നു. മാർച്ച് 4-ന് റൂസ് അവന്യൂ കോടതി ഡൽഹി മദ്യനയ അഴിമതി കേസിൽ സിസോദിയയുടെ സിബിഐ കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. തുടർന്ന് റിമാൻഡ് നീട്ടണമെന്ന സിബിഐ അപേക്ഷയെ എതിർത്ത് സിസോദിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദയൻ കൃഷണൻ ഹാജരാകുകയും ചെയ്തു.
മദ്യനയ കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഉപമുഖ്യമന്ത്രി എന്ന സുപ്രധാന ഭരണഘടനാ പദവിയാണ് തനിക്കുള്ളതെന്നും സമൂഹത്തിൽ ആഴത്തിൽ ബന്ധങ്ങളുണ്ടെന്നും മദ്യനയ കേസ് മനപൂർവവുമുള്ള ആരോപണമാണെന്നുമാണ് സിസോദിയയുടെ വാദം. അതേസമയം, കേസിനോടനുബന്ധിച്ചുള്ള ചോദ്യം ചെയ്യലിൽ കൃത്യമായ ഉത്തരം നൽകാൻ സിസോദിയയ്‌ക്ക് സാധിക്കാത്തതിനെ തുടർന്നാണ് അയാളെ അറസ്റ്റ് ചെയ്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Comments