ഡൽഹി: കുട്ടിക്കാലത്ത് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദർ. എട്ടാം വയസ്സിൽ തന്റെ ബാപ്പ തന്നെയാണ് തന്നെ പീഡിപ്പിച്ചതെന്നും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു തന്റെ ബാപ്പയെന്നും നടി പറഞ്ഞു. മദ്ധ്യമപ്രവർത്തകയായ ബർക്ക ദത്തുമായുള്ള അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഖുശ്ബു നടത്തിയത്.
‘ഒരു കുട്ടി ചെറുപ്പകാലത്ത് പീഡനത്തിന് ഇരയാകുമ്പോൾ ജീവിതകാലം മുഴുവൻ അവശേഷിക്കുന്ന മുറിപ്പാടുകളാണ് മനസ്സിൽ ഉണ്ടാകുന്നത്. അത് ആണായാലും പെണ്ണായാലും അങ്ങനെ തന്നെയാണ്. എന്റെ ഉമ്മ അങ്ങേയറ്റം മോശമായ ഒരു വിവാഹബന്ധത്തിലാണ് ഏർപ്പെട്ടിരുന്നത്. ഭാര്യയെയും മക്കളെയും തല്ലുന്നതും ഒരേയൊരു മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരു വ്യക്തിയായിരുന്നു എന്റെ ബാപ്പ. എട്ടാം വയസ്സിലാണ് പീഡനം നേരിട്ടു തുടങ്ങിയത്. എന്നാൽ പതിനഞ്ചാം വയസ്സിൽ മാത്രമാണ് ഇതിനെതിരെ ശബ്ദമുയർത്താൻ എനിക്ക് ധൈര്യം വന്നത്’.
‘ഞാൻ എന്തെങ്കിലും പറഞ്ഞാൽ കുടുംബത്തിലുള്ളവർക്ക് അധിക്ഷേപം കേൾക്കേണ്ടി വരുമെന്ന ചിന്തയാണ് വർഷങ്ങളോളം മൗനം പാലിക്കാൻ കാരണം. എന്തൊക്കെ സംഭവിച്ചാലും ഭർത്താവ് ദൈവമാണെന്ന ചിന്താഗതി വച്ചു പുലർത്തിയിരുന്ന ആളാണ് തന്റെ ഉമ്മ. അതിനാൽ ബാപ്പയെക്കുറിച്ച് പറഞ്ഞാൽ ഉമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നു. എന്നാൽ 15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലിൽ നിന്നാണ് എതിർപ്പ് ഞാൻ പ്രകടിപ്പിച്ചു തുടങ്ങിയത്. 16 വയസ്സ് എത്തും മുമ്പുതന്നെ ബാപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എവിടെ നിന്ന് ലഭിക്കുമെന്നു പോലും അറിയാത്ത അവസ്ഥയായിരുന്നു അന്ന്’- എന്നും ഖുശ്ബു വെളിപ്പെടുത്തി.
Comments