കൊറോണ മഹാമാരിയ്‌ക്ക് ശേഷം നടത്തപ്പെടുന്ന ആദ്യത്തെ പൂർണ പൊങ്കാലയ്‌ക്കാണ് ഇന്ന് അന്തപുരി സാക്ഷ്യം വഹിക്കുന്നത്. നാരീലക്ഷങ്ങളാണ് പൊങ്കാല അർപ്പിക്കാനായി വന്നുചേർന്നിരിക്കുന്നത്. എല്ലാ വർഷവും മുടങ്ങാതെ എത്തുന്ന താരങ്ങളുമുണ്ട്. എല്ലാ വർഷത്തേയും പോലെ ഇത്തവണ മലയാളത്തിന്റെ പ്രിയ നടി ചിപ്പിയുമെത്തിയിട്ടുണ്ട്.
‘എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമായിട്ട് ഞാൻ കരുതുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വർഷവും പൊങ്കാല ഇടുന്നത്. എല്ലാവരുടെയും പ്രാർത്ഥനകൾ അതൊക്കെ തന്നെയല്ലേ. ഞാൻ ജനിച്ച് വളർന്നത് തിരുവനന്തപുരത്ത് ആണ്. ആറ്റുകാൽ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ വെളുപ്പിന് ഇവിടെ വരുന്നത്.’ ചിപ്പി പറഞ്ഞു.
ഇത്തവണ പതിവിലേറെ ജനപ്രാധിനിത്യമാണ് പൊങ്കാലയ്‌ക്ക് ഉണ്ടായിരിക്കുന്നത്. പൊങ്കാലയ്‌ക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ സ്ത്രീജനങ്ങൾ നഗരത്തിൽ എത്തിക്കഴിഞ്ഞിരുന്നു. ആറ്റുകാൽ പൊങ്കാല 2009-ൽ ഗിന്നസ് ബുക്കിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്ത് ചേരുന്ന ചടങ്ങെന്ന നിലയിലാണ് ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിലെത്തിയത്. അന്ന് 25 ലക്ഷത്തിൽ കൂടുതൽ സ്ത്രീകളാണ് പൊങ്കാല മഹോത്സവത്തിനായി എത്തിയത്. ഇത്തവണ ആ റെക്കോർഡ് തകർക്കപ്പെടുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
Comments