ഏതൻസ്: ഗ്രീസിൽ വീണ്ടും പ്രതിഷേധം ആളിക്കത്തുന്നു. ട്രെയിൻ അപകടത്തെ തുടർന്നാണ് രാജ്യത്ത് ജനകീയ പണിമുടക്കുകളും പ്രതിഷേധങ്ങളും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസമാണ് 57 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്നത്. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്കെതിരെ അശ്രദ്ധമായ നരഹത്യ, ഗതാഗത തടസ്സം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രക്ഷോഭങ്ങൾ തുടർക്കഥയാകുകയാണ്. പ്രതിഷേധത്തെ തുടർന്ന് ഏട്ടാം ദിവസവും റെയിൽവേ സ്തംഭിച്ചു. ഗ്രീക്ക് സിവിൽ സർവീസുകാർ, ഡോക്ടർമാർ, സ്‌കൂൾ അദ്ധ്യാപകർ, ബസ് ഡ്രൈവർമാർ തുടങ്ങിയവർ 24 മണിക്കൂർ പ്രതിഷേധജാഥയുമായി പൊതുനിരത്തിലിറങ്ങി.സ്റ്റേഷൻ മാസ്റ്റർക്കെതിരെയുള്ള കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം ശിക്ഷ ലഭിക്കും.
റെയിൽവേ ഗതാഗതത്തിന്റെ സുരക്ഷ ഏർപ്പെടുത്തുന്നതിലുണ്ടായ വീഴ്ചയെച്ചൊല്ലിയാണ് ഗ്രീസിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധം ആളികത്തുന്നത്. അപകടത്തിൽ പരിക്കേറ്റ 14-ഓളം പേർ ഇപ്പോഴും ചികിത്സയിലാണ്. അക്രമങ്ങൾ ഒഴിവാക്കാനും പ്രക്ഷോഭകരെ ശാന്തരാക്കാനും വിവിധ ചർച്ചകളും യോഗങ്ങളും നടത്തി വരുകയാണെന്ന് ഭരണകൂടം അറിയിച്ചു. നേരത്തെ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗ്രീക്ക് ഗതാഗത മന്ത്രി രാജിവച്ചിരുന്നു.
Comments