ഡെറാഡൂൺ: ജോഷിമഠ് ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനായി 2000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നൽകാൻ കേന്ദ്രസർക്കാരിനോട് ഉത്തരാഖണ്ഡ് സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയ ശേഷമാണ് സർക്കാർ രൂപരേഖ തയ്യാറാക്കിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ മീനാക്ഷി സുന്ദരമാണ് കേന്ദ്രത്തോട് ധനസഹായം ആവശ്യപ്പെട്ടകാര്യം വ്യക്തമാക്കിയത്.
ജോഷിമഠിൽ പ്രദേശവാസികളെ പുനരധിവസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വീടുകളിലെ വിള്ളലും മണ്ണിടിച്ചിലും കാരണം പ്രദേശവാസികളായ 995-ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലും വാടകയ്‌ക്കുമാണ് കഴിയുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുകയുടെ അനുവദിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
ഉത്തരാഖണ്ഡ് സർക്കാർ ബാധിതർക്ക് ധനസഹായം നൽകിയിരുന്നു. നഷ്ട പരിഹാരതുകയുടെ വിതരണം ചെയ്യുന്ന ആദ്യ ദിനത്തിൽ തന്നെ ദുരിത ബാധിതരായ മൂന്ന് പേർക്ക് 63.20 ലക്ഷം രൂപയുടെ നഷ്ട പരിഹാരം നൽകിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിൽ 576 വീടുകളിലാണ് വിള്ളൽ വീണിരുന്നത്. തുടർന്ന് വിള്ളലുകൾ രൂപപ്പെട്ട പ്രദേശങ്ങളിൽ ഭൗമശാസ്ത്രജ്ഞരും ദുരന്തനിവാരണ സേനാംഗങ്ങളും വിശദമായ പരിശോധനയും നടത്തിയിരുന്നു.
Comments