പത്തനംതിട്ട: മദ്യനിർമാണത്തിൽ വീണ്ടും തട്ടിപ്പെന്ന് സംശയം. തിരുവല്ല ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ടുവന്ന സ്പിരിറ്റിൻറ മറവിൽ വീണ്ടും തട്ടിപ്പ് നടത്തുന്നതായാണ് സംശയം. തുടർന്ന് മധ്യപ്രദേശിൽ നിന്നും തിരുവല്ലയിലെത്തിച്ച 35,000 ലിറ്റർ സ്പിരിറ്റ്് എക്‌സൈസ് തടഞ്ഞുവെച്ചു. സംഭവത്തിൽ എക്‌സൈസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.
തട്ടിപ്പിന് സംഘം പുതിയ വഴികൾ കണ്ടെത്തിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. മധ്യപ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം തിരുവല്ലയിലെത്തിച്ച സ്പരിറ്റിൽ 67.5 ശതമാനം ആൽക്കഹോൾ അംശമുണ്ടെന്നാണ് ടാങ്കർ ലോറിയിൽ കമ്പനി നൽകിയിട്ടുള്ള രേഖയിൽ പറയുന്നത്. സ്പിരിറ്റ് ലോബിയും കരാറുകാരും തമ്മിലുള്ള ഇടപാടാണ് തട്ടിപ്പിന് പിന്നിലെന്നാണ് എക്‌സൈസ് സംശയിക്കുന്നത്.
സ്പിരിറ്റ് വിതരണം ഏറ്റെടുത്ത കരാറുകാരനോട് രേഖകളെല്ലാം ഹാജരാക്കാൻ നിർദ്ദേശം നൽകിയതായും അന്വേഷണം കഴിഞ്ഞശേഷമേ സ്പിരിറ്റ് വിട്ടു നൽകായൂള്ളൂവെന്നും എക്‌സൈസ്സ് കമ്മീഷണർ ആനന്ദകൃഷ്ണൻ പറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നും മില്ലിൽ കൊണ്ടുവരുന്ന സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ് കോടികളുടെ തട്ടിപ്പ് നടത്തിയതായി എക്‌സൈസ് രണ്ടു വർഷം മുൻപ് കണ്ടെത്തിയിരുന്നു. പിന്നാലെ തിരുവല്ല ട്രാവൻകൂർ ഷുഗർസിലേക്ക് ജവാൻ മദ്യം ഉൽപ്പാദിപ്പിക്കാൻ എത്തിക്കുന്ന സ്പിരിറ്റിൽ എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
Comments