ഓസ്‌കറിൽ നേട്ടം കൊയ്ത് ഇന്ത്യ. മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ എസ് എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടുവിന് ഓസ്‌കർ പുരസ്‌കാരം.
എം എം കീരവാണിയും ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പാട്ട് പാടിയാണ് എം എം കീരവാണി പുരസ്‌കാരം സ്വീകരിച്ചത്. ഹൃദയത്തിൽ തൊടുന്ന ഈണങ്ങളുമായി തെന്നിന്ത്യ കീഴടക്കിയ സംഗീതസംവിധായകനാണ് എം എം കീരവാണി. എസ് എസ് രാജമൗലി ഒരുക്കിയ ‘ആർആർആറി’ലെ ‘നാട്ടുനാട്ടു’ ഗാനമാണ് ലോകപ്രശസ്ത സംഗീതജ്ഞരുടെ സൃഷ്ടികൾക്കൊപ്പം മത്സരിച്ച് ‘ഒറിജിനൽ സോങ്’ വിഭാഗത്തിൽ ഒന്നാമതെത്തിയത്.
ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരാണ് ഗാനരംഗത്തിൽ ചുവടുവച്ചത്. ഏകദേശം 20 ദിവസത്തോളം ചിലവിട്ടാണ് രാം ചരണും, ജൂനിയർ എൻ.ടി.ആറും ഗാനം ചിത്രീകരിച്ചത്. അതിലുമുപരി രണ്ടു മാസം കൊണ്ടാണ് ഇത്തരമൊരു ചടുല നൃത്ത രൂപം ചിട്ടപ്പെടുത്തിയെടുത്തത്. താൻ പറഞ്ഞതു പോലെത്തന്നെ നടന്മാർ രണ്ടുപേരും അത് അവതരിപ്പിച്ചു എന്ന് കൊറിയോഗ്രാഫർ പ്രേം രക്ഷിത്ത് പറഞ്ഞത്.ഗോൾഡൻ ഗ്ലോബിലും മികച്ച ഒറിജനൽ സോങിനുള്ള പുരസ്‌കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.
14 വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗത്തിൽ ഓസ്‌കർ ഇന്ത്യയിലേക്ക് എത്തുന്നത്. ചന്ദ്രബോസ് എഴുതി എംഎം കീരവാണി ഈണമിട്ട ഗാനമാണ് നാട്ടു നാട്ടു. പുരസ്‌കാരം രാജ്യത്തിന് സമർപ്പിക്കുന്നതായാണ് കീരവാണി പറഞ്ഞത്. കൊഡൂരി മരകതമണി കീരവാണിയെന്ന എം എം കീരവാണി ആന്ധ്രപ്രദേശിലെ കൊവ്വൂരിലാണ് ജനിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇരുനൂറിലേറെ ഗാനങ്ങളൊരുക്കി. ബാഹുബലിയിലെ ഗാനങ്ങൾ ശ്രദ്ധേയം. സൂര്യമാനസം, നീലഗിരി, ദേവരാഗം തുടങ്ങിയ മലയാളചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ജനപ്രിയം.
Comments