തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷാലിറ്റി റെസ്പോൺസ് കേന്ദ്രം യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തന സജ്ജമാക്കിയതായി സംസ്ഥാന ആരോഗ്യവകുപ്പ്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സർവേ ഇന്ന് ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് അറിയിച്ചു.
വിഷപുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവർക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്നും സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലെ മെഡിസിൻ, പൾമണോളജി, ഓഫ്ത്താൽമോളജി, പിഡിയാട്രിക്, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എക്സ്റേ, അൾട്രാസൗണ്ട് സ്‌കാനിങ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങൾ ലഭ്യമാകുമെന്നും ഇതിന് പുറമേ എല്ലാ അർബൻ ആരോഗ്യകേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകളും പ്രവർത്തനമാരംഭിച്ചെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 5 മൊബൈൽ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. രണ്ടു മൊബൈൽ യൂണിറ്റുകളുടെ സേവനം കഴിഞ്ഞ ലഭ്യമാക്കിയിരുന്നു. ഈ മൊബൈൽ യൂണിറ്റുകളിലൂടെ 7 സ്ഥലങ്ങളിലായി 178 പേർക്ക് സേവനം നൽകിയെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.
അതേസമയം പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ സർവേ നടത്തുന്നതിന്റെ ഭാഗമായി 202 ആശ പ്രവർത്തകർക്ക് പരിശീലനം നൽകിയിരുന്നു. പൊതുജനരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പരിശീലനം നൽകിയത്. ആരോഗ്യ പ്രവർത്തകർ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിവരങ്ങൾ ചേർക്കുക. ലഭ്യമാകുന്ന വിവരങ്ങൾ അപ്പോൾ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ എർപ്പെടുത്താനും വേണ്ട സജ്ജീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.
Comments