ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് 2023-24 ലെ ഉത്തരാഖണ്ഡ് ബജറ്റെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. നിയമസഭയിൽ കഴിഞ്ഞ ദിവസമാണ് സംസ്ഥാന ധനമന്ത്രി പ്രേംചന്ദ് അഗർവാൾ മുഖ്യമന്ത്രി ധാമിയുടെ സാന്നിധ്യത്തിൽ ബജറ്റ് അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ മന്ത്രമായ സബ്‌കാ സാത്ത് , സബ്‌കാ വികാസ് ,സബ്‌കാ വിശ്വാസ് ,സബ്‌കാ പ്രയാസ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വർഷത്തെ സാമ്പത്തിക ബജറ്റെന്ന് ധാമി പറഞ്ഞു.
‘സ്റ്റാർട്ടപ്പുകൾ, പ്രകൃതി സംരക്ഷണം, സ്വാശ്രയത്വം, സ്വയംതൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകുന്ന ബജറ്റാണിത്. അടിസ്ഥാനസൗകര്യങ്ങൾ, കൃഷി, ഗ്രാമപ്രദേശങ്ങളിലെ വികസനം, ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ കേന്ദ്ര ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. യുവാക്കൾക്ക് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. സ്വയം തൊഴിലിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കും. 50,000 പോളിഹൗസുകൾക്കായി 200 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.
വികസനം, സുസ്ഥിര വികസനം, സമഗ്രവികസനം എന്നിങ്ങനെയാണ് വികസനത്തിന്റെ പാത. വിദ്യാർത്ഥികൾ, യുവാക്കൾ, കൃഷിക്കാർ, കൈത്തൊഴിലാളികൾ ,സംഘടിത-അസംഘടിത മേഖലയിലുള്ളവർ എന്നിവരുമായി ചേർന്ന് ഉത്തരാഖണ്ഡിനെ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജോഷിമഠത്തെ പുതിയ രൂപത്തിലാക്കുക എന്നതാണ് സർക്കാരിന്റെ പ്രമേയമെന്നും അതിനായി ബജറ്റിൽ 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments