ന്യൂഡൽഹി : 1984 ലെ സിഖ് വംശഹത്യയെ തന്റെ പിതാവ് അതിജീവിച്ചത് ഹിന്ദുക്കളുടെ സഹായത്തോടെയാണെന്ന് സിഖ് വംശജയായ നടി തപ്‌സി പന്നു. സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് താരം 1984 ലെ സിഖ് വംശഹത്യയെ പറ്റി പരാമർശിച്ചത് . അന്ന് ഡൽഹിയിലെ ശക്തി നഗറിൽ ഉള്ള തന്റെ ഒരേയൊരു സിഖുകാരൻ തന്റെ പിതാവ് ആയിരുന്നു . വീടിന് ചുറ്റും ഹിന്ദുക്കൾ ആയിരുന്നു താമസിച്ചിരുന്നത് . ഇന്നും അത് പറയുമ്പോൾ ഭയമാണ് . ഹിന്ദുക്കൾ ഇല്ലായിരുന്നെങ്കിൽ തന്റെ പിതാവ് രക്ഷപെടുമായിരുന്നില്ല.
ആ സമയത്ത് തന്റെ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ല . അത് ഭയം കൊണ്ടാണ് . താൻ ന്യൂനപക്ഷ സമുദായത്തിൽ പെട്ടയാളാണെന്ന കാര്യം മനസിലാക്കുന്നത് പ്രായമായപ്പോഴാണ്. അന്ന് തന്റെ മാതാപിതാക്കൾ വിവാഹിതരായിരുന്നില്ല. അമ്മ കിഴക്കൻ ഡൽഹിയിലും അച്ഛൻ ശക്തി നഗറിലും താമസിച്ചു. പക്ഷേ, അച്ഛൻ താമസിച്ചിരുന്ന ശക്തി നഗറിലെ ഏക സിഖ് കുടുംബം ഞങ്ങളായിരുന്നു. ഞങ്ങളുടെ വീടിന് പുറത്ത് ജോംഗ കാർ പാർക്ക് ചെയ്യാറുണ്ടായിരുന്നു. അന്ന് എല്ലാവർക്കും കാർ ഉണ്ടായിരുന്നില്ല. പക്ഷെ ആ കാർ കാരണം കലാപകാരികൾ തങ്ങളുടെ വീട് ഏതാണെന്ന് തിരിച്ചറിഞ്ഞുവെന്നും തപ്‌സി പറയുന്നു.
അവർ വാളുകളും പെട്രോൾ ബോംബുകളും കൊണ്ടുവന്നു. ഞങ്ങളുടേത് ഏക സിഖ് കുടുംബമാണെന്ന് അവർക്കറിയാമായിരുന്നു. ലൈറ്റ് അണച്ച് ഞങ്ങൾ വീട്ടിൽ ഒളിച്ചു. ഓടിപ്പോവാൻ വഴിയില്ല, കാരണം അവർ വന്ന കാര്യം എല്ലാവർക്കും അറിയാമായിരുന്നു. ഓടിപ്പോയാലും എവിടെ പോകും? ഞങ്ങൾ വാടകയ്‌ക്ക് താമസിച്ചിരുന്നതിടത്ത് 4 കുടുംബങ്ങളാണ്. ഞങ്ങൾ ഒഴികെ മൂന്ന് കൂട്ടരും ഹിന്ദുക്കളായിരുന്നു. കലാപകാരികൾ ഞങ്ങളുടെ വാതിൽക്കൽ വന്നപ്പോൾ, അവർ ഇപ്പോൾ ഇവിടെ നിന്ന് ഓടിപ്പോയി എന്ന് അയൽവാസികൾ പറഞ്ഞു. ഇതുകേട്ട് കലാപകാരികൾ ഞങ്ങളെ കിട്ടാത്ത ദേഷ്യത്തിന് ജോംഗ കാർ ചുട്ടെരിച്ചാണ് മടങ്ങിപോയത് . ചുറ്റുമുള്ള ആളുകൾ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രമാണ് എന്റെ കുടുംബം രക്ഷപ്പെട്ടത് – തപ്‌സി പറയുന്നു.
Comments