കണ്ണൂർ: വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരുന്ന ഹെഡ്മിസ്ട്രസിന് പിഴ. കണ്ണൂർ സെന്റ് തെരേസാസ് സ്‌കൂൾ മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ വി.കെ മോളിയ്‌ക്കാണ് 25,000 രൂപ പിഴ ചുമത്തിയത്. 2016-ൽ ഒന്നാം ക്ലാസിൽ പ്രവേശനം നൽകിയ കുട്ടികളുടെ എണ്ണവും വിശദവിവരങ്ങളും ചോദിച്ച് കണ്ണൂർ സ്വദേശി ബിജു സന്തോഷ് അപ്പീൽ ഹർജി നൽകിയിരുന്നു. ഇത് പ്രകാരം വിവരങ്ങൾ നൽകാത്തതിനാലാണ് വിവരാവകാശ കമ്മീഷണർ ഡോ. കെഎൻ വിവേകാനന്ദൻ പിഴ വിധിച്ചത്.
മകൾക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിനായി സമീപിച്ചപ്പോൾ പ്രവേശനം നൽകാനാകില്ലെന്ന് പറഞ്ഞ് വളരെ മോശമായ രീതിയിലാണ് സ്‌കൂൾ അധികൃതർ പെരുമാറിയതെന്ന് ബിജു പറഞ്ഞു. പ്രവേശന നടപടികൾ സുതാര്യം അല്ലാത്തതിനാലാണ് ബിജു സന്തോഷ് വിവരാവകാശം നൽകിയത്. ഒരു മാസത്തിന് ശേഷവും വിവരങ്ങൾ ലഭിക്കാത്തതിനാൽ കണ്ണൂർ ഡിഇഒയ്‌ക്ക് അപ്പീൽ നൽകി. എന്നാൽ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വിവരങ്ങൾ നൽകാനാവില്ലെന്ന വ്യാജ മറുപടിയുണ്ടാക്കി നൽകി. ഇതിനെതിരെ സമർപ്പിച്ച അപ്പീലിലാണ് സിസ്റ്റർ വികെ മോളിയെ ശിക്ഷിച്ചത്.
ഹെഡ്മിസ്ട്രസ് ആയ ഇവർ തെറ്റായ വിവരങ്ങളാണ് നൽകിയത്. സ്‌കൂൾ പ്രവേശനം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
Comments