ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും അസഭ്യവും വർദ്ധിക്കുന്നതായി കേന്ദ്ര വാർത്ത വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. വർദ്ധിച്ചുവരുന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്നും നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർഗാത്മകതയുടെ പേരിലുള്ള അധിക്ഷേപകരമായ ഭാഷയും സംസ്‌കാര രഹിതമായ പെരുമാറ്റുവും വെച്ചുപ്പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാരംഭ ഘട്ടത്തിൽ നിർമ്മാതാവാണ് പരാതികൾ പരിഹരിക്കേണ്ടത്. 90 മുതൽ 92 ശതമാനം പരാതികളും നിർമ്മാതാക്കൾ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം സർക്കാരിലേക്ക് പരാതികൾ ലഭിക്കുമ്പോൾ കർശന നടപടികളാണ് സ്വീകരിക്കുക. ചട്ടങ്ങൾക്കനുസൃതമായി വകുപ്പുതല സമിതി നടപടി സ്വീകരിക്കുന്നതാണ് രീതി.
കഴിഞ്ഞ കുറച്ച് നാളുകളായി ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള പരാതികൾ വർദ്ധിച്ച് വരികയാണ്. ഇത് മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത് തടയുന്നതിന്റെ ഭാഗമായി ചട്ടങ്ങളിൽ പോലും മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും അതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Comments