ഡൽഹി: മോദി സമുദായത്തിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടി സ്പീക്കർ. സൂറത്ത് കോടതിയുടെ ഉത്തരവ് സ്പീക്കർ വിലയിരുത്തുകയാണ്. രാഹുലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി ലഭിച്ചതോടെയാണ് നടപടി. അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്. മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിയ്‌ക്ക് 2 വർഷം തടവാണ് ശിക്ഷ വിധിച്ചത്.
അപ്പീൽ നൽകാൻ 30 ദിവസത്തേക്ക് ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിന് 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു. എന്നാൽ, ശിക്ഷാനടപടി മരവിപ്പിച്ചെങ്കിലും വിധി നിലനിൽക്കുന്നതിനാൽ എംപി സ്ഥാനത്തു നിന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടു. വിധിക്കെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് നടപടിയും ആരംഭിച്ചിരുന്നു. 2 വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പാണ് രാഹുലിന്റെ വയനാട് എംപി സ്ഥാനം നഷ്ടമാക്കിയത്.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്.
Comments