യാത്രകളെ അതിയായി ഇഷ്ട്ടപ്പെടുന്ന ബോളിവുഡ് നടിയാണ് സാറ അലി ഖാൻ. മഹാദേവന്റെ ഒരു കടുത്ത ഭക്തയായതിനാൽ യാത്രയ്‌ക്കിടയിലോ, പുതിയ സിനിമകളുടെ റിലീസിന് മുമ്പോ നടി ശിവക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്. ഇതേതുടർന്ന് നിരവധി വിമർശനങ്ങളാണ്
സാറയ്‌ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മഹാശിവരാത്രിയോടനുബന്ധിച്ച് താരം പങ്കുവച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. കേദാർനാഥിൽ ദർശനം നടത്തിയതിനെ തുടർന്ന് ട്രോളുകളിൽ നിറഞ്ഞെങ്കിലും ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ താരം മടികാണിച്ചില്ല. ചന്ദനമണിഞ്ഞ് ഭക്തിനിർഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തിൽ സാറാ അലി ഖാൻ പങ്കുവച്ചത്. ‘ജയ് ബോലേ നാഥ്’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. എന്നാൽ ചിത്രത്തിനടിയിൽ മതമൗലികവാദികളടക്കം വലിയ വിമർശനവുമായി എത്തുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നടി. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഹാശിവരാത്രിയിൽ മഹാദേവ ക്ഷേത്രം സന്ദർശിച്ചതിന് തനിക്കെതിരെ ഉണ്ടായ വിമർശനങ്ങൾക്കെതിരെ നടി തുറന്നടിച്ചത്. താൻ ആരാധകർക്ക് വേണ്ടി മാത്രമാണ് അഭിനയിക്കുന്നത്. അതിനാൽ തന്റെ അഭിനയത്തെക്കുറിച്ച് പ്രേക്ഷകർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, അത് തന്നെ ബാധിക്കുന്നതാണെന്നും, എന്നാൽ തന്റെ വ്യക്തിപരമായ കാര്യങ്ങളിലോ ജീവിതരീതിയിലോ ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ, താൻ അത് കാര്യമാക്കുന്നില്ലെന്നും അഭിമുഖത്തിൽ നടി തുറന്നടിച്ചു.
സംഭവത്തിൽ ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സാറയുടെ മറുപടി. നിരവധി ആരാധകരാണ് സാറയെ പിന്തുണച്ച് രംഗത്തെത്തിയത്. ഇത് അവളുടെ വിശ്വാസമാണെന്നും അവളുടെ ഇഷ്ടത്തിനനുസരിച്ച് എന്തും ചെയ്യാൻ അവൾക്ക് സ്വാതന്ത്ര്യമുണ്ടെന്നുമാണ് ആരാധകർ പയുന്നത്. പട്ടൗഡി നവാബ് ആയിരുന്ന മൻസൂർ അലി ഖാന്റെ പിൻതലമുറക്കാരിയും നടൻ സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലി ഖാൻ ശിവരാത്രി ആഘോഷങ്ങളിൽ പതിവായി പങ്കുചേരാറുള്ള വ്യക്തിയാണ്. ഇത്തവണയും ശിവരാത്രിയായപ്പോൾ അവർ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചിത്രങ്ങൾ പങ്കുവച്ചു. ശിവലിംഗത്തിന് സമീപം ഇരിക്കുന്ന ചിത്രങ്ങളും നടിയുടെ പോസ്റ്റിലുണ്ടായിരുന്നു. പോസ്റ്റ് പങ്കുവച്ചതിന് തൊട്ടുപിന്നാലെ വിദ്വേഷപരമായ കമന്റുകൾ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വിഗ്രഹാരാധന പാപമാണെന്നും അതിനുള്ള ശിക്ഷ നടി അനുഭവിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ ചിലർ അഭിപ്രായപ്പെട്ടു. സാറാ അലി ഖാന്റെ ഇടം നരകത്തിലാണെന്നും ഖുറാൻ സൂക്തങ്ങൾ പ്രതിപാദിച്ച് മറ്റ് ചിലർ കമന്റെഴുതി.
മഹാശിവരാത്രിയാഘോഷിക്കാനുള്ള നടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇനിമുതൽ അൺഫോളോ ചെയ്യുകയാണെന്നായിരുന്നു വേറെ ചിലരുടെ പ്രതികരണം. ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നും മാപ്പപേക്ഷിക്കാൻ പോലും സാറ അലി ഖാൻ അർഹയല്ലെന്നും ഇസ്ലാമിസ്റ്റുകൾ വിധിയെഴുതി. സെയ്ഫ് അലി ഖാൻ ആദ്യം വിവാഹം ചെയ്ത അമൃത സിംഗിലുണ്ടായ മൂത്ത മകളാണ് സാറാ അലി ഖാൻ. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സാറാ അലി ഖാൻ വൈകാതെ തന്നെ ബോളിവുഡിലെത്തിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സിനിമാ മേഖലയിൽ തന്റേതായ ഇടം കണ്ടെത്താനും സാറയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന് മുമ്പും പല വേളകളിലായി ഇസ്ലാമിസ്റ്റുകളുടെ വെർച്ച്വൽ ആക്രമണത്തിന് ഇരയായ വ്യക്തിയാണ് നടി. കഴിഞ്ഞ വർഷത്തെ ശിവരാത്രി ദിനത്തിൽ ഓംകാരേശ്വർ ക്ഷേത്രത്തിലെത്തി പൂജയ്‌ക്ക് പങ്കെടുക്കുന്ന ചിത്രങ്ങൾ പങ്കുവച്ചപ്പോഴും 2021ൽ ഉജ്ജൈയ്‌നിലെ മഹാകൽ ക്ഷേത്രത്തിലെത്തിയപ്പോഴും കേദാർനാഥിൽ ദർശനം നടത്തിയപ്പോഴുമെല്ലാം സാറാ അലി ഖാൻ ഇസ്ലാമിസ്റ്റുകളുടെ രൂക്ഷ വിമർശനത്തിന് വിധേയയായിട്ടുണ്ട്. സാറാ അലി ഖാൻ തന്റെ വരാനിരിക്കുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രമായ ‘ഗ്യാസ്‌ലൈറ്റിന്റെ’ ചിത്രകരണത്തിന് ഒരുങ്ങുകയാണ്. ഏ വടാൻ മേരെ വടാൻ, മെട്രോ…ഇൻ ഡിനോ എന്നിങ്ങനെ പേരിടാത്ത രണ്ട് പ്രോജക്ടുകളും അണിയറയിൽ ഒരുങ്ങുകയാണ്.
Comments