കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ സബ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. സി.ഒ.ടി നസീർ, ദീപക്, ബിജു പറമ്പത്ത് എന്നിവരെയാണ് കണ്ണൂർ അസി. സെഷൻസ് കോടതി കുറ്റക്കാരായി വിധിച്ചത്. ദീപക് ചാലാടിന് 3 വർഷം തടവും, 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സി.ഒ.ടി നസീറിനും , ബിജു പറമ്പത്തിനും 2 വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പ്രതികളായ ബിജു പറമ്പത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ്. സി.ഒ.ടി നസീർ ഈ കുറ്റകൃത്യം നടക്കുമ്പോൾ സി.പി.എം നേതാവായിരുന്നു.
അതേസമയം കുറ്റപത്രത്തിലെ 18, 88, 99 പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. 110 പ്രതികളെ കോടതി വെറുതെ വിട്ടുകയും ചെയ്തു. ഒന്നാം പ്രതി മുൻ എം.എൽ.എ സി. കൃഷ്ണൻ അടക്കം പ്രമുഖ സി.പിഎം പ്രവർത്തകരെയെല്ലാം കോടതി വെറുതെ വിട്ടു.
326, പി.ഡി.പിപി ആക്ട് എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. വധശ്രമക്കേസിൽ മുൻ എംഎൽഎമാരായ ശ്രീകൃഷ്ണൻ കെ കെ നാരായണൻ അടക്കം 113 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.അഞ്ചു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ഉമ്മൻചാണ്ടിയെ വധിക്കാൻ ഗൂഢാലോചന നടത്തുകയും കാൽടെക്സ് മുതൽ പൊലീസ് ക്ലബ് വരെ എൽഡിഎഫ് പ്രവർത്തകർ റോഡിൽ മാർഗ തടസ്സം സൃഷ്ടിക്കുകയും മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു കേസ്. വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേർന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് എഫ്ഐആറിൽ പറഞ്ഞത്. സംഭവത്തിൽ ഗൂഢാലോചനാക്കുറ്റവും വധശ്രമക്കുറ്റവും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരമാണ് മൂവരെയും കുറ്റക്കാരായി കണ്ടെത്തിയത്.
2013 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ പോലീസ് മൈതാനത്ത് സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സോളാർ കേസുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് നടത്തിയ ഉപരോധ സമരത്തിനിടെയാണ് അക്രമം ഉണ്ടായത്. വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. കല്ലേറിൽ കാറിന്റെ ചില്ല് തകർന്ന് ഉമ്മൻചാണ്ടിക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് കേസ് എടുത്തത്.
Comments