ഇന്നസെന്റിനെ അവസാനമായി കാണാൻ മോഹൻലാൽ എത്തി. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ അന്ത്യോപചാരം അർപ്പിച്ചത്. ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.
അന്ത്യാഞ്ജലി അർപ്പിക്കാനും ഒരുനോക്ക് കാണാനും സഹതാരങ്ങളും ആരാധകരുമായി നിരവധി പേരാണ് ഓടിയെത്തുന്നത്. മൃതദേഹത്തിനരികിലെത്തിയ നടൻ കുഞ്ചനും സംവിധായകൻ സത്യൻ അന്തിക്കാടും വിങ്ങിപ്പൊട്ടി. സായ് കുമാറിനും കണ്ണീരടക്കാനായില്ല. പലരും ഇന്നസെന്റിന് ഒപ്പമുള്ള ഓർമകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.ഹൃദയഭേദകമായ കുറിപ്പാണ് മോഹൽലാൽ പങ്കുവെച്ചത്. ഇന്നസെന്റിന്റെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നതെന്നും മോഹൻലാൽ പറയുന്നു. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കുറിച്ചു.
‘എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് … ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…’, എന്നാണ് മോഹൻലാൽ കുറിച്ചത്















