ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലൂടെ ലൈവിൽ വന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷിച്ച് പോലീസ്. ഡൽഹി പോലിസിന്റെ കൃത്യസമയത്തെ ഇടപെടൽ മൂലമാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായത്. നോർത്ത് ഈസ്റ്റ് ഡൽഹിയിലാണ് സംഭവം. നാൽപ്പതോളം ഗുളികകൾ കഴിച്ചാണ് യുവാവ് ആത്മഹത്യാ സ്രമം നടത്തിയത്.
നോർത്ത് ഡൽഹി സ്വദേശിയായ 25-കാരൻ ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ലൈവിൽ വന്ന യുവാവ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അതെല്ലാവരെയും അറിയിക്കാനാണ് എത്തിയതെന്നും പറയുകയായിരുന്നു. സംഭവം ശ്രദ്ധയിപ്പെട്ട ഫേസ്ബുക്ക് അക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) യൂണിറ്റ് നന്ദ് നഗ്രി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ യുവാവിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. അടിയന്തര ചികിത്സയ്ക്ക് ശേഷം നാൽപ്പത് ഗുളികകൾ കഴിച്ചതായി യുവാവ് മൊഴി നൽകി. യുവാവ് വിഷാദരോഗത്തിൽ ചികിത്സയിലാണെന്നും കുടുംബം പറഞ്ഞു.
Comments