പട്ന : ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധൻ സർക്കാർ പരാജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നു. കലാപകാരികൾ ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ കലാപകാരികളെ പൂർണമായും അടിച്ചൊതുക്കും. രാമനവമി ഘോഷയാത്രക്ക് നേരെ നടന്ന അക്രമങ്ങളെയും വർഗീയ സംഘർഷങ്ങളെയും തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമിത് ഷാ തുറന്നടിച്ചത്. നവാഡ ജില്ലയിൽ നടന്ന
ബിജെപി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സസാറാമിലും ബിഹാർ ഷെരീഫിലും കലാപകാരികൾ അക്രമം അഴിച്ചു വിടുകയാണ്. നിതീഷ് കുമാറിന്റെ ഭരണത്തിൽ കലാപകാരികൾ സർവ്വ സ്വാതന്ത്ര്യത്തോടെ വിഹരിക്കുകയാണ്. 2024 ലെ തിരഞ്ഞെടുപ്പിൽ 40 ലോക്സഭാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ ബിഹാറിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ലാലു പ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും സർക്കാരുകൾക്ക് ബീഹാറിൽ എന്നെങ്കിലും സമാധാനം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടോ? അധികാരത്തോടുള്ള വിശപ്പ് കാരണം നിതീഷ് കുമാർ ലാലു പ്രസാദ് യാദവിന്റെ മടിയിൽ ഇരുന്നു. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും പ്രീണന രാഷ്ട്രീയമാണ് പ്രയോഗിച്ചത്. ആ പ്രീണന രാഷ്ട്രീയം തീവ്രവാദം തഴച്ചുവളരുന്നതിന് കാരണമായി. മറുവശത്ത് നോക്കൂ, ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി തീവ്രവാദത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കടിഞ്ഞാൺ ഇട്ടു’.
‘തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കുമെന്ന് രാജ്യത്തെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിയാകാനുള്ള നിതീഷ് കുമാറിന്റെ സ്വപ്നങ്ങൾ തകരും. ഇതോടെ തേജസ്വി യാദവിന് നേതൃസ്ഥാനം നൽകുമെന്ന വാഗ്ദാനത്തിൽ നിന്നും അദ്ദേഹം പിന്നോട്ട് വലിയും. ഇനി ഒരു കാര്യം കൂടി പറയാം, ജെഡിയുവിനെ തിരികെ എൻഡിഎ സഖ്യത്തിനൊപ്പം കൂട്ടുമോ എന്ന സംശയം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് മനസ്സിൽ നിന്നും മായ്ച്ച് കളഞ്ഞേക്കൂ. എൻഡിഎയുടെ വാതിൽ ജെഡിയുവിന്റെ മുന്നിൽ അടഞ്ഞ് തന്നെ ആയിരിക്കും’- എന്നും അമിത് ഷാ തുറന്നടിച്ചു.
Comments