ന്യൂഡൽഹി: എലത്തൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിലുണ്ടായ ആക്രമണം
ഗൗരവതരമാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവം ഗൗരവമുള്ളതാണെന്നും വിഷയത്തിൽ മുഖ്യമന്ത്രിയോട് സംസാരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി വിവരങ്ങൾ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് തേടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ആസൂത്രമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സംഭവത്തില്‍ എൻഐഎ അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേർത്തു.
”ട്രെയിനിലെ ആക്രമണം ആസൂത്രിതമെന്നാണ് ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്. പ്രതിയുടെ ആക്രമണ രീതിയെയും രക്ഷപ്പെട്ട രീതിയേയും ഗൗരവമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാണുന്നത്. എലത്തൂരിലെ സംഭവത്തില്‍ ഇപ്പോള്‍ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാല്‍ ആക്രമണം ആസൂത്രിതമെന്ന സാധ്യതകള്‍ ബലപ്പെട്ടാല്‍ സംഭവത്തില്‍ കേസെടുത്ത് എൻഐഎ അന്വേഷണം നടത്തും. ഭീകരാക്രമണമെന്നത് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും ആ സാധ്യതയും കേന്ദ്ര ഏജന്‍സികള്‍ തള്ളിയിട്ടില്ല.” അശ്വിനി വൈഷ്ണവ് പറഞ്ഞു.
” എലത്തൂരിലെ സ്ഥിതിഗതികള്‍ നിരിക്ഷീക്കുന്ന കേന്ദ്രം സംസ്ഥാന ആഭ്യന്തരവകുപ്പില്‍ നിന്ന് വിവരങ്ങള്‍ തേടും. ഇതിന് ശേഷമായിരിക്കും അന്വേഷണത്തില്‍ തീരുമാനം എടുക്കുക. സംഭവം ഗൗരവമായാണ് റെയിൽവേയും പരിഗണിക്കുന്നത്. വിശദാംശങ്ങളും അന്വേഷണത്തിന്റെ പുരോഗതിയും മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ച് മനസ്സിലാക്കും” കേന്ദ്ര റെയിൽവേമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പ്രത്യേക സംഘം രൂപീകരിക്കുമെന്നും, ചില സൂചനകൾ ലഭിച്ചെന്നും ഡിജിപി അനിൽകാന്ത് പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വഷണം നടത്തുമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഷയത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ അന്വേഷിക്കണമെന്നും കേസിൽ പഴുതടച്ചുള്ള അന്വേഷണം ആവശ്യമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് എലത്തൂരില്‍ നടന്ന അനിഷ്ടസംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തതായി ദക്ഷിണ റെയില്‍വേ വിശദീകരിച്ചു. 307,326A,436,438IPC,151 RA എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. പ്രതി ട്രെയ്ന്‍ കമ്പാര്‍ട്ട്‌മെന്റില്‍ കത്തുന്ന ദ്രാവകം ഒഴിച്ച് തീ കൊളുത്തിയ ശേഷം ചങ്ങല വലിച്ചതായിായാണ് റിപ്പോർട്ട്. പരിക്കേറ്റവര്‍ക്ക് സാധ്യമാകുന്ന ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
Comments