ന്യൂഡൽഹി: സാധാരണക്കാരായ പൗരന്മാർക്ക് ശക്തിയും പ്രതീക്ഷയും നൽകുന്ന സത്യത്തിന്റെയും നീതിയുടെയും ബ്രാൻഡായി മാറിയിരിക്കുകയാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിബിഐയുടെ ഡയമണ്ട് ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്ക് പ്രതീക്ഷയും ശക്തിയും നൽകുന്ന അന്വേഷണ ഏജൻസിയാണ് സിബിഐ. ഓരോ കുറ്റകൃത്യങ്ങൾ നടക്കുമ്പോഴും സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് പൊതുജനങ്ങൾ ഉന്നയിക്കുന്നത്. സത്യത്തിന്റെയും നീതിയുടെയും ബ്രാൻഡായി സിബിഐ മാറിയെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
1963 ഏപ്രിൽ ഒന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രമേയത്തിലൂടെയാണ് സിബിഐ സ്ഥാപിച്ചത്. തുടർന്ന് അന്വേഷണ ഏജൻസിയുടെ വ്യാപ്തി പലമടങ്ങ് വർധിച്ചിട്ടുണ്ട്. വിവിധതരത്തിലുള്ള കേസുകൾ സിബിഐയുടെ പരിഗണനയിൽ വരുമെങ്കിലും രാജ്യത്തെ അഴിമതി രഹിതമായി സൂക്ഷിക്കുകയെന്നതാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ പ്രധാന ഉത്തരവാദിത്വമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സിബിഐ പോലെയുള്ള കാര്യക്ഷമമായ അന്വേഷണ ഏജൻസികൾ ഇല്ലാതെ ഇന്ത്യയ്‌ക്ക് മുന്നോട്ട് കുതിക്കാനാകില്ല. ബാങ്ക് തട്ടിപ്പുകൾ മുതൽ വന്യജീവി സംബന്ധമായ തട്ടിപ്പുകൾ വരെ പരിഗണിക്കാൻ തുടങ്ങിയതോടെ സിബിഐയുടെ പ്രവർത്തന വ്യാപ്തി വലിയ തോതിൽ വർധിച്ചുവെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
2014ന് മുമ്പുള്ള കാലഘട്ടത്തിൽ നമ്മുടെ സമ്പദ് വ്യവസ്ഥയെയും ബാങ്ക് സംവിധാനത്തെയും നശിപ്പിച്ച് അതിന്റെ അടിത്തറ ഇളക്കിയവരാണ് മുൻ സർക്കാരുകൾ. ആരാണ് കൂടുതൽ അഴിമതി നടത്തുന്നതെന്ന മത്സരമാണ് ഇവിടെ നടന്നിരുന്നത്. ഇത്രമാത്രം അഴിമതികൾ നടന്നെങ്കിലും പ്രതികൾ ഭയപ്പെട്ടിരുന്നില്ല. കാരണം ഇവിടെയുണ്ടായിരുന്ന സിസ്റ്റം അവർക്കൊപ്പം നിന്നു. 2014ന് ശേഷം കള്ളപ്പണം പൂഴ്‌ത്തിവയ്‌ക്കുന്നതിന്‌റെയും അഴിമതി ഉണ്ടാകുന്നതിന്റെയും മൂലകാരണം കണ്ടെത്തി അതിനെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ ചെയ്തത്.
അഴിമതി എവിടെയുണ്ടോ.. അവിടെ യുവാക്കൾക്ക് വേണ്ട അവസരങ്ങൾ ലഭ്യമാകുകയില്ല. ഒരു പ്രത്യേക ഇക്കോ-സിസ്റ്റം മാത്രമായിരിക്കും അവിടെ പുരോഗമിച്ചുവരിക. യുവാക്കളുടെ കഴിവിനും അധ്വാനത്തിനുമെതിരായ ഏറ്റവും വലിയ ശത്രുവാണ് അഴിമതി. ഇതുസംഭവിക്കുമ്പോൾ അവിടെ നെപ്പോട്ടിസവും കുടുംബവാദികളും ശക്തി പ്രാപിക്കാൻ തുടങ്ങും. കഴിഞ്ഞ ആറ് ദശാബ്ദത്തോളമായി പ്രവർത്തിക്കുന്ന സിബിഐ മൾട്ടി ഡൈമെൻഷ്യൽ, മൾട്ടി ഡിസിപ്ലിനറി രീതിയിലാണ് അന്വേഷണം നടത്തുന്നതെന്ന പ്രത്യേകതയുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments