ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. കൊഹാട്ടിലെ താപി മേഖലയിലെ മുസ്ലിം പള്ളിക്ക് പുറത്ത് ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. സംഭവം നടക്കുന്ന സമയത്ത് പള്ളിയിൽ പ്രാർത്ഥന നടക്കുകയായിരുന്നു. സുരക്ഷയ്ക്ക് നിന്ന പോലീസുകാർക്കു നേരെയാണ് വെടിവെപ്പ് നടന്നത്.
ആക്രമണത്തെത്തുടർന്ന് പോലീസ് പ്രദേശം വളയുകയും അക്രമികളെ പിടികൂടാൻ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല. ഭീകരർക്കായി പാകിസ്താൻ പോലീസ് തിരച്ചിൽ തുടരുകയാണ്.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന വിവിധ ആക്രമണങ്ങളിൽ 127 പോലീസുകാരാണ് മരണപ്പെട്ടത്. ഇവരിൽ നാല് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി നിരവധി പ്രദേശങ്ങളിലെ പോലീസ് പോസ്റ്റുകൾക്ക് നേരെ ഗ്രനേഡുകളും ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം നടക്കുകയാണ്.
Comments