ന്യൂഡൽഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് ദേശീയ പദവി നഷ്ടപ്പെട്ടതിൽ പ്രതികരച്ച് ബിജെപി. മലർപൊടിക്കാരന്റെ സ്വപ്‌നം തകർന്നു എന്നാണ് ബിജെപി പറഞ്ഞത്. ബംഗാൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാറാണ് ഇത് പറഞ്ഞത്. ‘കൽക്കരി കുംഭകോണത്തിൽ നിന്നും കിട്ടിയ പണം കൊണ്ട് ഗോവയിലും അസമിലും മേഘാലയയിലും എല്ലാം തൃണമൂൽ ദേശീയ പാർട്ടി സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ അവർ പരാജയപ്പെട്ടു എന്നും ഒരു ദേശീയ പാർട്ടി എന്ന നിലയിലുള്ള അവരുടെ പദവി തന്നെ നഷ്ടപ്പെട്ടെന്നും ബിജെപി പറഞ്ഞു. പ്രധാനമന്ത്രിയാകാൻ സ്വപ്‌നം കണ്ടവർ പരാജയപ്പെട്ടെന്നാണ് മജുംദാർ പറഞ്ഞത്.
തൃണമൂൽ കോൺഗ്രസ്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി , കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവയുടെ ദേശീയ പാർട്ടി പദവി തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ദേശീയ പാർട്ടികൾക്കായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഈ രാഷ്‌ട്രീയ പാർട്ടികളുടെ ദേശീയ പാർട്ടി പദവി എടുത്തുകളഞ്ഞത്. ബിജെപി, കോൺഗ്രസ്, ബിഎസ്പി, സിപിഎം, ആം ആദ്മി എന്നീ പാർട്ടികൾമാത്രമാണ് ഇനി ദേശീയ പാർട്ടികൾ. ഇതേതുർന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സിപിഐക്കും തൃണമൂൽ കോൺഗ്രസിനും എൻസിപിക്കും അവരുടെ ചിഹ്നങ്ങൾ അനുവദിക്കില്ല. നിലവിൽ കേരളത്തിൽ മാത്രമാണ് സിപിഐക്ക് സ്വാധീനം. നേരത്തെ തമിഴ്നാട്ടിൽ ഡിഎംകെയുടെ ഭാഗമായി നിന്ന് ആറുശതമാനം വോട്ട് സിപിഐക്ക് ലഭിച്ചിരുന്നു. കേരളത്തിലെ അധികാരത്തിന് പുറമേ ബംഗാൾ, ത്രിപുര, തമിഴ്നാട് എന്നീ നാലു സംസ്ഥാനങ്ങളിൽ ആറുശതമാനത്തിലധികം വോട്ട് ലഭിച്ചതാണ് ദേശീയ പദവി പോകാതെ പിടിച്ചു നിൽക്കാൻ സിപിഎമ്മിനെ സഹായിച്ചത്.
ഒരു പാർട്ടിക്ക് ദേശീയ പാർട്ടി പദവി നിലനിർത്താൻ ചില മാനദണ്ഡങ്ങളുണ്ട്. കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ലോക്സഭയിൽ രണ്ട് ശതമാനം സീറ്റുകൾ നേടണം. നിയമസഭാ തിരഞ്ഞെടുപ്പിൽ നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ കുറഞ്ഞത് ആറ് ശതമാനം വോട്ട് നേടണം. കൂടാതെ ഒരു പൊതു തെരഞ്ഞെടുപ്പിൽ നാല് ലോക്സഭാ സീറ്റുകൾ നേടുകയും കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലെങ്കിലും ഒരു സംസ്ഥാന പാർട്ടിയായി അംഗീകരിച്ച ഒരു പാർട്ടി ആയിരിക്കണം എന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ.
Comments