തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും പൊങ്കാലയ്‌ക്ക് ഉപയോഗിച്ച കല്ലുകൾ വിതരണം ചെയ്യാതെ തിരുവനന്തപുരം കോർപ്പറേഷൻ. പൊങ്കാലയ്‌ക്കായി ഉപയോഗിക്കുന്ന ചുടുക്കല്ല് ലൈഫ് പദ്ധതിയ്‌ക്കായി ശേഖരിക്കുമെന്നും കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. ലൈഫ് പദ്ധതിയുള്ളവർ ഉൾപ്പെടെ അർഹരായ 40 പേരെ കണ്ടെത്തിയെങ്കിലും അന്തിമ അനുമതി ആയിട്ടില്ല.
പൊങ്കാല കഴിഞ്ഞ് നഗരത്തിലെ പലഭാഗങ്ങളിൽ നിന്നായി മൂന്ന് ദിവസം കൊണ്ടാണ് കോർപ്പറേഷൻ കട്ടകൾ ശേഖരിച്ചത്. ഈ ചുടുകട്ടകൾക്കായി നൂറിലധികം പേരാണ് അപേക്ഷിച്ചിരുന്നത്. അതിദരിദ്രർ, ഭിന്നശേഷിക്കാർ, മാരകരോഗം ബാധിച്ചവർ, ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കാണ് മുൻഗണന നൽകിയിരുന്നത്. ഇതിൽ നിന്നാണ് അർഹരായ 40 പേരുടെ പട്ടിക തയ്യാറാക്കിയത. അർഹരായവർക്ക് എത്ര കട്ട വീതം നൽകണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനി തീരുമാനം എടുക്കേണ്ടതുണ്ട്. ശേഖരിച്ച കട്ടകൾ എണ്ണിത്തിട്ടപ്പെടുത്താനാകാതെ കോർപ്പറേഷൻ നട്ടംതിരിയുകയാണ്.
പുത്തരിക്കണ്ടം മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടര ലക്ഷത്തോളം കട്ടകളാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവ എണ്ണിത്തിട്ടപ്പെടുന്നത് എളുപ്പമല്ലെന്ന് അധികൃതർ പറയുന്നു. യോഗ്യതപട്ടികയിൽ ആദ്യമുള്ളവർക്ക് 10,000 കട്ടകളും ബാക്കിയുള്ളവർക്ക് 5,000 കട്ടകളുമാണ് നൽകുന്നത്. കട്ടകളുടെ കണക്കെടുക്കാൻ ഒരു ലക്ഷം രൂപ ചെലവ് വരുമെന്ന് കണ്ടതോടെ കോർപ്പറേഷൻ കണക്കെടുപ്പ് വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു.















