തൃശൂർ: വാദ്യ കലാകാരന്മാർക്ക് കൈത്താങ്ങായി നടൻ സുരേഷ് ഗോപി. വാദ്യ കലാകാരന്മാർക്ക് വേണ്ടി സംഘടന രൂപീകരിക്കാൻ പത്ത് ലക്ഷം രൂപ താരം അനുവദിച്ചു. ഉത്സവ പറമ്പുകളിൽ ആവേശം പകരുന്ന വാദ്യ കലാകാരന്മാരുടെ ജീവിതം വളരെ യാതനകൾ നിറഞ്ഞതാണ്. പലരുടെയും ശ്രവണ ശേഷി നഷ്ടമായി. സീസണുകൾ അവസാനിച്ചാൽ കുടുംബം പോറ്റാൻ പലരും കഷ്ടപ്പെടുന്നവരാണെന്നും അവരുടെ ജീവിതം സുരക്ഷിതമാക്കാൻ ഒരു സംഘന ആവശ്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ മകളുടെ പേരിൽ പ്രവർത്തിക്കുന്ന ചാരിറ്റിയിൽ നിന്നും 10 ലക്ഷം രൂപ ഇതിനായി അനുവദിക്കുന്നുവെന്നും പത്ത് സിനിമകളിൽ നിന്നും ലഭിക്കുന്ന ഒരു കോടി രൂപ സംഘടനയ്‌ക്ക് നൽകുമെന്നും തൃശൂരിൽ വാദ്യകലാകാരന്മാരെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് സുരേഷ് ഗോപി പ്രഖ്യാപിച്ചു.
‘കൊറോണ സമയത്ത് പലരുടെയും അന്നം മുട്ടി പോയിരുന്നു. ആ സമയം ഒരുപാട് ജനങ്ങളെ സഹായിക്കാൻ സാധിച്ചിട്ടുണ്ട്. സിഎസ്ആർ ഫണ്ട് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. പലരും ഹൃദയം കൊണ്ട് സഹായിക്കാൻ രംഗത്തു വന്നു. തൃശൂർ പൂരം ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഭാരതീയർ മാത്രമല്ല, പാശ്ചാത്ത്യരും പൂരം ഇഷ്ടപ്പെടുന്നു. അതിന് മേളക്കൊഴുപ്പ് നൽകുന്ന ഒരു പൗഢിയുണ്ട്. അത് നൽകുന്ന വാദ്യകലാകാരന്മാരെ ശ്രദ്ധിക്കാൻ ഇവിടെ ആരും ഇല്ല. നമുക്ക് ആവേശം നൽക്കുന്ന അവർക്ക് ശ്രവണം നഷ്ടപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. അവർക്ക് നാം കൈത്താങ്ങ് ആകണം. മിമിക്രി കലാകാരന്മാരോടും വാദ്യ മേളക്കാരോടും ചർച്ച നടത്തിയിട്ടുണ്ട്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’ വിദേശത്ത് നടത്തുന്ന പരിപാടികളിൽ ലഭിക്കുന്ന തുകയിൽ നിന്നും ഒരു വിഹിതം വാദ്യ കലാകാരന്മാർക്ക് നൽകണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്’.
‘പണ്ട് അമ്മയിൽ നിന്നും ഇങ്ങനെ കൊടുക്കാം എന്നു പറഞ്ഞതിന്റെ പേരിൽ ഒരുപാട് കഷ്ടത ഞാൻ അനുഭവിച്ചിട്ടുള്ളതാണ്. അവസാനം കടം മേടിച്ച് കൊടുക്കേണ്ടി വന്നിട്ടുണ്ട്. അത് എനിക്കൊരു പാഠമാണ്. എന്തായാലും ഇത്തരത്തിൽ ‘മാ’യിൽ നിന്ന് ഒരു കോടിയോളം രൂപ വാദ്യ കലാകാരമാർക്ക് നൽകാൻ കഴിയുമെന്നാണ് ഞാൻ വിചാരിക്കുന്നത്. അതിന് ഞാൻ ഇന്ന് തുടക്കം കുറിക്കുകയാണ്. ലക്ഷ്മി ചാരിറ്റിയൽ നിന്നും ഇപ്പോൾ ചെയ്യുന്ന സിനിമയിൽ നിന്നും പത്ത് ലക്ഷം മാറ്റി വെച്ചുകൊണ്ട് വാദ്യകലാകാരന്മാർക്ക് വേണ്ടി ഒരു സംഘടന തുടങ്ങുകയാണ്. പത്തു ലക്ഷം വെച്ച് പത്ത് സിനിമയിൽ നിന്ന് ലഭിക്കുന്ന ഒരു കോടി രൂപ കലാകാരന്മാർക്ക് എന്റെ മോളുടെ പേരിൽ നൽകും. ഇത് തൃശൂർകാരുടെ ഉത്തരവാദിത്വമാണ്’- എന്നും സുരേഷ് ഗോപി പറഞ്ഞു.
Comments