ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും. പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഡൽഹിയിൽ ഖാർഗെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയുടെ ഭാഗമാകാൻ ജനതാദൾ യുണൈറ്റഡ് അദ്ധ്യക്ഷൻ ലാലൻ സിംഗും എത്തിയിരുന്നു.
2024ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷത്തെ ഐക്യപ്പെടുത്തി ബിജെപിക്കെതിരെ പോരാടുന്നത് സംബന്ധിച്ച ചർച്ചകളാണ് കൂടിക്കാഴ്ചയിൽ വിഷയമായതെന്നാണ് വിവരം. പ്രതിപക്ഷത്തെ ഒന്നിച്ച് നിർത്താനുള്ള ചരിത്രപരമായ ചുവടുവയ്പ്പാണിതെന്ന് കൂടിക്കാഴ്ചയെ രാഹുൽ വിശേഷിപ്പിച്ചു. ഇതൊരു പ്രക്രിയയാണ്. പ്രത്യയശാസ്ത്രപരമായ ഈ യുദ്ധത്തിൽ എല്ലാ പാർട്ടികളും പങ്കാളികളാകും. ഐക്യത്തോടെ ഒന്നിച്ച് നിന്ന് പൊരുതുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഹുലിന്റെ വാക്കുകൾ തന്നെയായിരുന്നു പാർട്ടി അദ്ധ്യക്ഷൻ ഖാർഗെയും ആവർത്തിച്ചത്. ചരിത്രപരമായ കൂടിക്കാഴ്ചയായിരുന്നുവെന്നും വരുന്ന വോട്ടെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് നിൽക്കുമെന്നും ഖാർഗെ പ്രഖ്യാപിച്ചു. തങ്ങളാലാവുന്ന വിധം എല്ലാവരെയും ചേർത്തുനിർത്തി ഭാവിക്കുവേണ്ടി പ്രവർത്തിക്കാൻ ശ്രമിക്കുമെന്നായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണം.
Comments