പത്തനംതിട്ട: ഐശ്വര്യ സമൃദ്ധിക്കായി ശബരിമലയിൽ ലക്ഷാർച്ചനയോടെ വിഷു പൂജകൾക്ക് തുടക്കമായി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജകൾ നടന്നു. പൂജ വേളിയിൽ 25 ശാന്തിക്കാർ കലശത്തിന് ചുറ്റുമിരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. ഉച്ചയോടെയാണ് ലക്ഷം മന്ത്രങ്ങൾ പൂർത്തീകരിച്ചത്.
ചൈതന്യം നിറഞ്ഞ ബ്രഹ്മകലശം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ശ്രീകോവിലിൽ പ്രവേശിച്ചത്. ഭക്തന്മാർ ശരണം വിളികളോടെ കാത്തുനിൽക്കെ ബ്രഹ്മ കലശത്തിലെ ഭസ്മം തന്ത്രി ഭഗവാന്റെ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. നിർമ്മാല്യം തൊഴുന്നതിനായി ഇന്നലെ പുലർച്ചെ മൂന്ന് മുതൽ വലിയ നടപ്പന്തലിലും വടക്കേ നടയിലുമായി ഭക്തർ നാമജപങ്ങളുമായി കാത്തുനിന്നു. ഉച്ചയ്ക്കാണ് കളാഭാഭിഷേകം നടന്നത്.
പതിനഞ്ചാം തീയതി പുലർച്ചെ നാല് മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. ഭഗവാനെ കണി കാണിച്ചതിന് ശേഷമാണ് ഭക്തർക്ക് കണികാണുന്നതിനുള്ള സമയം. കണി കാണലിന് ശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് കൈനീട്ടം നൽകും. ഏപ്രിൽ 12 മുതൽ 19 വരെ വിവിധ പൂജകളാണ് ക്ഷേത്രത്തിൽ നടക്കുക. വിഷു പൂജ, മേടമാസ പൂജ എന്നിവ പൂർത്തിയാക്കി ഏപ്രിൽ 19-ന് രാത്രി 10 മണിയ്ക്ക് നടയടയ്ക്കും.
Comments