ന്യൂഡൽഹി: ചൈനയുടെ ഗുഢ ലക്ഷ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് പ്രളയ് മിസൈലുകൾ ഉടൻ ഇന്ത്യൻ സേനയുടെ ഭാഗമാകും. 250 മിസൈലുകൾ ഉൾപ്പെടുത്തി സേനയുടെ കരുത്ത് വർദ്ധിപ്പിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തിരുമാനം.
ഡിആർഡിഒ വികസിപ്പിച്ചെടുത്ത പ്രളയ് മിസൈലുകൾക്ക് 500 കിലോമീറ്റർ വരെ ദൂരത്തിലുള്ള ശത്രുപാളയത്തിൽ നാശം വിതയ്‌ക്കാൻ കഴിയും. ആയിരം കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ഇവ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (എസ്ആർബിഎം) വിഭാഗത്തിൽപ്പെടുന്നതാണ്. ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള ഉയർന്ന നിലവാരത്തിലുള്ള കൃത്യതയാണ് പ്രളയ് ബാലിസ്റ്റിക് മിസ്സൈലിന്റെ പ്രധാന സവിശേഷത. പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളാണ് മിസൈലിന് കരുത്ത് പകരുന്നത്. ആധുനിക നാവിഗേഷൻ സംവിധാനവും എവിയോണിക്സും ഘടിപ്പിച്ചിട്ടുണ്ട്.
കുറഞ്ഞ സമയത്തിനുള്ളിൽ ഒരു താൽക്കാലിക ലോഞ്ചറിൽ നിന്നു വരെ ഈ മിസൈൽ വിക്ഷേപിക്കാനാകുമെന്നത് യുദ്ധസാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യും. ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങൾ തകർക്കാൻ പ്രളയ് മിസൈലുകൾക്ക് സാധിക്കും.
പാക്-ചൈന അതിർത്തി ലക്ഷ്യമാക്കി നിർമ്മിച്ച പ്രളയ് മിസൈലുകൾ മുൻ സംയുക്ത സേന മേധാവിയായിരുന്ന ജനറൽ ബിപിൻ റാവതിന്റെ സ്വപ്ന പദ്ധതിയായിരുന്നു. .കഴിഞ്ഞ ഡിസംബറിൽ രണ്ട് തവണ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒഡീഷ തീരത്തുള്ള ഡോ. എപിജെ അബ്ദുൽ കലാം ദ്വീപിലാണ് പരീക്ഷണ വിക്ഷേപണം നടന്നത്. തുടർന്നാണ് ഇത് സേനയുടെ ഭാഗമാകുന്നത്.
Comments