ഇടുക്കി: ഏലത്തോട്ടം വാങ്ങി കൃഷി ആരംഭിച്ച വിദേശമലയാളിയ്ക്ക് സിപിഎം നേതാവിന്റെ ഭീഷണി. ഓരോ വർഷവും ഒരു ലക്ഷം രൂപ നൽകണമെന്ന് സിപിഎം ശാന്തൻപാറ ഏരിയ കമ്മറ്റി സെക്രട്ടറി. എന്നാൽ ഇയാളുടെ പിരിവിനെതിരെ ഉടമ കോടതിയെ സമീപിച്ചതോടെ സിപിഎം നേതാക്കൾ പ്രകോപിതരാവുകയും തോട്ടത്തിലെ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയുമായിരുന്നു. സംഭവത്തിൽ പരിക്കേറ്റ രാജ, ഗോപൻ എന്നീ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേർക്കെതിരെ ഉടുമ്പൻചോല പോലീസ് കേസെടുത്തെങ്കിലും പാർട്ടി നേതാക്കളെ ഒഴിവാക്കിയതായി ആരോപണം ഉയരുന്നുണ്ട്.
തിരുവനന്തപുരം സ്വദേശികളായ ജേക്കബ് -ജെസി ദമ്പതികളുടെ ഉടമസ്ഥതയിലുള്ള ഉടുമ്പൻചോലയിലെ എലത്തോട്ടത്തിലാണ് സംഭവം. ജേക്കബ് കുവൈത്തിൽ വ്യവസായിയാണ്. 2001-ലാണ് 16 ഏക്കർ ഏലത്തോട്ടം ദമ്പതികൾ വാങ്ങുന്നത്. പ്രാദേശിക സിപിഎം നേതാവും ഇപ്പോൾ ശാന്തൻപാറ ഏരിയ സെക്രട്ടറിയുമായ എൻ.പി സുനിൽകുമാർ പാർട്ടി ഫണ്ടിലേക്ക് എന്ന പേരിൽ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ജേക്കബ് പറഞ്ഞു.
തുടർന്ന് എല്ലാ വർഷവും ഒരു ലക്ഷം രൂപ വീതം നൽകണമെന്ന് നിർബന്ധിച്ചതോടെ ജേക്കബ് ഹൈക്കോടതിയെ സമീപിക്കുയായിരുന്നു. കഴിഞ്ഞ വർഷം ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി പണം ആവശ്യപ്പെട്ടുകൊണ്ട് ഒരു ലക്ഷം രൂപയുടെ രസീത് ജേക്കബിന് നിർബന്ധിച്ചു സിപിഎം പ്രവർത്തകർ നൽകിയിരുന്നു. പിരിവിനായി സമ്മർദം ശക്തമായതോടെ സിപിഎം ജില്ല സെക്രട്ടേറിയറ്റംഗം വി എൻ മോഹനനു മുന്നിൽ തോട്ടം ഉടമ പരാതി നൽകി.
കെട്ടിട നിർമ്മാണത്തിനായി 25,000 രൂപ വി എൻ മോഹനന് ഗൂഗിൾ പേയിലൂടെ നൽകിയിരുന്നതായി ഉടമ പറഞ്ഞു. പിരിവിനും യൂണിയൻ പ്രവർത്തനത്തിനുമായി സിപിഎം നേതാക്കൾ തോട്ടത്തിലേക്ക് കയറുന്നത് നാല് മാസം മുമ്പ് കോടതി വിലക്കിയിരുന്നു. ഇതോടെ തോട്ടത്തിലെ ജീവനക്കാർക്ക് നേരെ സിപിഎം തിരിഞ്ഞു. ആക്രമണം നടക്കുമെന്ന് തോന്നിയതോടെ പോലസ് സംരക്ഷണത്തിന് ജേക്കബ് അനുമതി വാങ്ങിയിരുന്നു.
എന്നാൽ പോലീസ് കാവലിൽ തോട്ടം തൊഴിലാളികൾ ജോലികൾ ചെയ്യുന്നതിനിടയിൽ ഇന്നലെ രാവിലെ സുനിൽകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം തോട്ടത്തിലെ ജീവനക്കാരെ ആക്രമിച്ചെന്നാണ് പരാതി.
Comments