എറണാകുളം: ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ വാട്ടർ മോട്രൊ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. കൊച്ചിക്കാർക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന വാട്ടർ മെട്രോയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. ഏപ്രിൽ 25-നാണ് ഉദ്ഘാടനം നിർവഹിക്കുക. ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ ബോട്ട് സർവീസ് നടത്തുക.
ഏപ്രിൽ 25-ന് രാവിലെ 11-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റിമോട്ടിലെ ബട്ടൺ അമർത്തുന്നതോടെ കൊച്ചി ജലഗാതഗത സർവീസ് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കൊച്ചി മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.
നിരവധി സവിശേഷതകളോടെയാണ് കൊച്ചി വാട്ടർ മെട്രോ എത്തുന്നത്. രാവിലെയും വൈകിട്ടും പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ടുകളുടെ സർവീസുകൾ ലഭ്യമാകും. മറ്റ് സമയങ്ങളിൽ 20 മുതൽ 30 മിനിറ്റ് ഇടവേളയിലായിരിക്കും സർവീസ് ലഭ്യമാകുക. ഉടൻ തന്നെ കാക്കനാട് റൂട്ടിലും വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കും. ആധുനിക സംവിധാനങ്ങളോടുകൂടിയ ശബ്ദരഹിത എസി വൈദ്യുത ബോട്ടുകൾ രാജ്യത്തെ ആദ്യ ജലഗതാഗത സംവിധാനമാണ്.
പ്രാരംഭഘട്ടത്തിൽ എട്ട് അലുമിനിയം കട്ടരാമൻ ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം നൂറ് യാത്രക്കാർക്ക് വരെ സഞ്ചരിക്കാൻ സാധിക്കുന്ന ബോട്ടുകളാണ് ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്നത്. ഒരു ബോട്ടിൽ മൂന്ന് ജീവനക്കാരാണ് ഉള്ളത്. 7.6 കേടി രൂപയാണ് ഒരു ബോട്ടിന്റെ വില. 10-15 മിനിറ്റ് ചാർജ് ചെയ്യുകയാണെങ്കിൽ ഒന്നര മണിക്കൂർ വരെ സർവീസ് നടത്തുവാൻ സാധിക്കും.
വൈകാതെ തന്നെ 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളും 38 ടെർമിനലുകളും വാട്ടർ മെട്രോയുടെ ഭാഗമായി സജ്ജമാക്കും. 736 കോടി രൂപയുടെ പദ്ധതിയാണ് പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. 76 കിലോമീറ്റർ നീളുന്ന 15 റൂട്ടുകളിലായാണ് വാട്ടർ മെട്രോ സർവീസ് പ്രാബല്യത്തിൽ നരുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, വൈപ്പിൻ, ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ ടെർമിനുകൾ സർവീസുകൾ ആരംഭിക്കുന്നതിന് സജ്ജമായിട്ടുണ്ട്. കൊച്ചി ജലഗതാഗതം പ്രാബല്യത്തിൽ വരുന്നതോടെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും 10 ദ്വീപുകളിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകും. വിനോദ സഞ്ചാരമേഖലയ്ക്കും വാട്ടർ മെട്രോ സഹായകരമായിരിക്കും.
Comments