തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഈ സാഹചര്യത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, പൊതുസമ്മേളനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങൾ അതീവ സുരക്ഷാമേഖലയാക്കും. കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സിറ്റി പരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ചേർന്ന യോഗത്തിൽ സുരക്ഷാ നടപടികളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.
പ്രധാനമന്ത്രി സഞ്ചരിക്കുന്ന ഭാഗങ്ങളിൽ പാർക്കിങ് അനുവദിക്കില്ല. വി.വി.ഐ.പി. പ്രധാനമന്ത്രി വിമാനത്താവളത്തിൽനിന്നു വരുന്ന സ്ഥലം മുതൽ പരിപാടി നടക്കുന്നയിടങ്ങൾവരെ പാർക്കിങ് അനുവദിക്കില്ല. ഈ സമയം വാഹനഗതാഗതത്തിനു പൂർണ നിയന്ത്രണമുണ്ടാകും. ചൊവ്വാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിൽ നിയന്ത്രണമുണ്ടാകുന്നതാണ്. നിയന്ത്രണങ്ങൾ സംബന്ധിച്ച് അന്തിമകാര്യങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി നിശ്ചയിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ഓഫീസ് അറിയിച്ചു.
പ്രധാനമന്ത്രി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലേക്കുള്ള ബസുകളുടെ പ്രവേശനവും നിയന്ത്രിക്കും. ഏപ്രിൽ 25 രാവിലെ 8 മുതൽ 11 വരെ ഡിപ്പോയും തൊട്ടടുത്തുള്ള കോംപ്ലക്‌സിലെ എല്ലാ കടകളും ഓഫീസുകളും 11-ന് ശേഷം ആയിരിക്കും പ്രവർത്തിക്കുക. പാർക്കിങ്ങിനും അനുമതിയുണ്ടാകില്ല. ബസ്റ്റാന്റിന്റെ പാർക്കിംഗ് ഏരിയ മൊത്തമായും 24-ന് വൈകിട്ടോടെ ഒഴിപ്പിക്കും. തമ്പാനൂരിൽ നിന്നുള്ള ബസ്സുകൾ എല്ലാം അന്ന് രാവിലെ 11-വരെ വികാസ് ഭവനിൽ നിന്നായിരിക്കും സർവീസ് ചെയ്യുന്നത്.
ആവേശകരമായ സ്വീകരണമാണ് പ്രധാനമന്ത്രിയ്‌ക്കായി കൊച്ചിയിൽ ഒരുങ്ങുന്നത്. കൊച്ചി നേവൽ ബേസിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ബിജെപിയുടെ റോഡ് ഷോയിൽ പങ്കെടുക്കും. തുടർന്ന് തേവര സേക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരിക്കുന്ന യുവം കോൺക്ലേവിൽ അദ്ദേഹം പങ്കെടുക്കും. ഒന്നര മണിക്കൂറോളം നീളുന്ന പരിപാടിയിൽ അദ്ദേഹം യുവാക്കളുമായി സംവദിക്കും. ശേഷം രാത്രി കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി അടുത്ത ദിവസം രാവിലെ 9:25 നാകും കൊച്ചിയിൽ നിന്നും പുറപ്പെടുക.
10:15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും അദ്ദേഹം 10.30 ന് സെൻട്രൽ റയിൽവേ സ്റ്റേഷനിൽ കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. 20 മിനിറ്റ് നീളുന്ന പരിപാടിയുടെ തുടർച്ചയായി റയിൽവേയുടെ നാല് പദ്ധതികളുടെ ഉദ്ഘാടനം, ടെക്‌നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവ നിർവ്വഹിക്കും. അതിനുശേഷം ഉച്ചയോടു കൂടിയാകും അദ്ദേഹം തിരികെ മടങ്ങുക.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വൻ സുരക്ഷയാണ് ഇരു നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ 2000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്ന്യസിച്ചിരിക്കുന്നത്. 25ന് രാവിലെ പതിനൊന്ന് മണിവരെ തമ്പാനൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Comments