അന്യഭാഷയിൽ ചുവടുവെച്ച് പീന്നീട് വെള്ളിത്തിരയിലേക്കെത്തിയ നടിമാരിൽ മീനയ്‌ക്ക് മലയാളികൾ നൽകിയ സ്ഥാനം ചെറുതല്ല. തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും താരം നിറ സാന്നിദ്ധ്യമറിയിച്ചിരുന്നു. സിനിമ രംഗത്ത് നാൽപ്പത് വർഷം പൂർത്തിയാക്കിയ വേളയിൽ ഈയിടെ മീന തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി ഒരു ഗെറ്റ് ടുഗേദർ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ ചടങ്ങിനിടയിൽ മീനയുടെ മകളും ബാലതാരവുമായ നൈനികയുടെ വാക്കുകളാണ് ഏറെ ശ്രദ്ധേയമാവുന്നത്.
കഴിഞ്ഞ വർഷം ജൂണിലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. ഇതിന് പിന്നാലെ മീനയുമായി ബന്ധപ്പെട്ട് ഏറെ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് പാർട്ടിയിൽ മകൾ സംസാരിച്ചത്. അമ്മയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ് നൈനിക.അമ്മയും ഒരു മനുഷ്യ സ്ത്രീയാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും നൈനിക പറഞ്ഞു.
‘അമ്മ എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും അമ്മയെ ഓർത്ത് ഞാൻ ഏറെ അഭിമാനിക്കാറുണ്ട്. അച്ഛന്റെ മരണശേഷം അമ്മ എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ മരണശേഷം അമ്മ ഏറെ വിഷാദത്തിലായിരുന്നു. കരയുന്നത് കണ്ടിട്ടുണ്ട്. അതിനിടയിലാണ് വ്യാജവാർത്തകൾ എത്തുന്നത്. എനിക്ക് വേണ്ടിയെങ്കിലും ഇത്തരം വാർത്തകൾ എഴുതുന്നത് നിർത്തണമെന്ന് അപേക്ഷിക്കുകയാണ്. അഭിനേത്രി എന്നതിലുപരി അമ്മയും ഒരു മനുഷ്യ സ്ത്രീയാണ്. അവർക്കും വികാരങ്ങളുണ്ട്.’- നൈനിക പറഞ്ഞു.
വിജയ് നായകനായ തെരി എന്ന ചിത്രത്തിലൂടെയാണ് നൈനിക സിനിമ രംഗത്ത് ചുവടുവെയ്‌ക്കുന്നത്. മലയാളത്തിൽ ബ്രോഡാഡി എന്ന ചിത്രത്തിലാണ് മീന എറ്റവും ഒടുവിൽ അഭിനയിച്ചത്.
Comments