പാലക്കാട്: വന്ദേഭാരത് ട്രെയിനിൽ തന്റെ പോസ്റ്റർ ആരും ഒട്ടിച്ചതല്ലെന്നും മഴവെള്ളത്തിൽ ആരോ എടുത്തുവെച്ചതാണെന്നും പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ. തനിക്കെതിരായ നടക്കുന്ന പ്രചരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഇതിന് പിന്നിൽ ബിജെപിയാണെന്നും ശ്രീകണ്ഠൻ പ്രതികരിച്ചു. വേണമെങ്കിൽ റെയിൽവേ ഇന്റലിജൻസ് അന്വേഷണം നടത്തട്ടെയെന്നും ശ്രീകണ്ഠൻ പറഞ്ഞു.
പോലീസും ആർപിഎഫും നിൽക്കെയാണ് പോസ്റ്റർ പതിപ്പിച്ചതെന്നും അത് അതാരാണെന്ന് തനിക്ക് അറിയില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു. എന്നാൽ സത്യാവസഥ താൻ തിരക്കുകയുണ്ടായി. ആരൊക്കെയോ പോസ്റ്റർ ബോഗിയിലെ മഴവെള്ളത്തിൽ എടുത്ത് പതിപ്പിക്കുകയായിരുന്നു. അതാരാണെന്ന തനിക്ക് നൂറ് ശതമാനം അറിയില്ലെന്നും ശ്രീകണ്ഠൻ അവകാശപ്പെട്ടു.
ഇന്ന് വൈകുന്നേരത്തോടെ വന്ദേഭാരത് ട്രെയിൻ പാലക്കാട് ഷൊർണ്ണൂർ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. ട്രെയിൻ നിർത്തിയ സമയം കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രമുള്ള പോസ്റ്ററുകൾ പതിപ്പിക്കുകയായിരുന്നു. ട്രെയിനിലെ വിൻഡോ ഗ്ലാസുകളിലാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചത്. ഷൊർണൂരിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാൻ കാരണം വികെ ശ്രീകണ്ഠനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളാണ് ഒട്ടിച്ചത്.
ഷൊർണൂരിൽ സ്റ്റോപ്പില്ലായിരുന്നുവെന്നും തന്റെ ശ്രമഫലമായാണ് വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചതെന്നും പാലക്കാട് എംപി വികെ ശ്രീകണ്ഠൻ അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോൺഗ്രസ് പ്രവർത്തകർ ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. പിന്നാലെ പോസ്റ്ററുകൾ ആർപിഎഫ് നീക്കംചെയ്തു.
സംഭവത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഓടിത്തുടങ്ങിയ ദിനം തന്നെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി ട്രെയിൻ പോസ്റ്റർ ഒട്ടിച്ച് വികൃതമാക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനം. മുൻപ് വന്ദേഭാരത് ട്രെയിൻ അനുവദിച്ചത് തങ്ങൾ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് കോൺഗ്രസ് എംപിമാർ അവകാശവാദം ഉന്നയിച്ചിരുന്നു.
Comments