ചെന്നൈ: തമിഴ്നാട് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഓഫീസിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ മണൽ മാഫിയയെന്ന് സംശയം. തൂത്തുക്കുടി മുറപ്പാട് സ്വദേശി വൈ ലൂർദു ഫ്രാൻസിസ് ( 56)ആണ് കൊല്ലപ്പെട്ടത്. ഓഫീസിൽ കയറി രണ്ട് പേർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്ത് അനധികൃത മണൽഖനനത്തെ സംബന്ധിച്ച വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെ ആക്രമികൾ കൊല്ലപ്പെടുത്തിയതെന്ന് ഫ്രാൻസിസിന്റെ കുടുംബം സംശയിക്കുന്നു. ആക്രമികൾ ഫ്രാൻസിസിനെ വെട്ടി വീഴ്ത്തി. രക്തം വാർന്ന് അദ്ദേഹം നിലത്ത് കിടക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് സംഘം അദ്ദേഹത്തെ തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല എന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു
സംഭവത്തെ തുടർന്ന് പ്രാദേശിക മണൽഖനന തൊഴിലാളിയായ രാമസുബ്രമണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളുടെ കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. നിലവിൽ കേസ് മുറപ്പാട് പോലീസാണ് അന്വേഷിക്കുന്നത്.
താമരഭരണിനദിയിൽ അനധികൃതമായി മണൽവാരുന്നു എന്ന് ആരോപിച്ച് ഫ്രാൻസിസ് മുൻപ് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ രാമസുബ്രമണ്യൻ ഇയാളുടെ കൂട്ടാളികൾ എന്നിവർക്കെതിരെ ഐപിസി 379 -പ്രകാരം മുറപ്പാട് പോലീസ് കേസെടുത്തിരുന്നു. കൊലപാതകം രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനി സ്വാമി ആരോപിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണ്. കയ്യേറ്റക്കാരിൽ നിന്നും ഭൂമാഫിയയിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ഫ്രാൻസിസിന്റെ പരാതിനിരസിച്ചതിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. സർക്കാർ ഭൂമി കയ്യേറ്റം ചെയ്തതിനെ തുടർന്ന് ഫ്രാൻസിസ് മുൻപ് പരാതി നൽകിയിരുന്നു. അതിനെ തുടർന്ന് അദ്ദേഹം മുൻപും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു.
കുറ്റക്കാർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ സെന്തിൽ രാജ് പറഞ്ഞു. ഫ്രാൻസിസിന്റെ നിര്യാണത്തിൽ പ്രതിഷേധം ഉയർന്നപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചയാളുടെ കുടുംബാംഗത്തിന് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments