ന്യൂഡൽഹി: ഒറ്റക്കെട്ടായി നിന്നുകൊണ്ട് തീവ്രവാദത്തെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം ഒറ്റക്കെട്ടായി നിൽക്കണം, ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടണം. സോഷ്യൽ മീഡിയയും ക്രൗഡ് ഫണ്ടിംഗും തുടങ്ങി നൂതന രീതികളാണ് ഭീകരർ ഉപയോഗിക്കുന്നതെന്നും എസ്‌സിഒ കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. എസ്‌സിഒയുടെ ഉത്തരവുകൾ നടപ്പിലാക്കുന്നതിനും ഭീകരതയുൾപ്പെടെയുള്ള പൊതുവെല്ലുവിളികളെ അഭിമുഖീകരിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.
യുഎന്നിന്റെ തീവ്രവാദ സംഘടനകളുടെ പട്ടികയിലുള്ള ജയ്‌ഷെ-ഇ-മുഹമ്മദ് എന്ന ഭീകരസംഘടന പരസ്യമായി ധനസമാഹരണം നടത്തിയതിന്റെ തെളിവുകൾ കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ ഭീകരർ പെഷവാറിലെത്തിയാണ് ക്രൗഡ്ഫണ്ടിംഗിന് വേണ്ടി സംസാരിച്ചത്. നിരവധി ഭീകരാക്രമണങ്ങൾ നടപ്പിലാക്കിയിട്ടുള്ള ജെയ്ഷ് മുഹമ്മദ് പെഷവാറിൽ പരസ്യ ധനസമാഹരണത്തിന് വേണ്ടി ആഹ്വാനം ചെയ്തുവെന്നത് ആശങ്കയുയർത്തിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
Comments