ന്യൂഡൽഹി: മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഇന്ത്യയിലെ ജനങ്ങളുമായി വൈകാരിക ബന്ധമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡിന്റെ സംപ്രേഷണം കേൾക്കാൻ ന്യൂജേഴ്‌സിയിൽ ഒത്തുകൂടിയ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.
‘ഇത് രാജ്യത്തെ പൗരന്മാർക്ക് ഒരു വൈകാരിക ദിനമാണ്. 100 വർഷത്തോളം പഴക്കമുള്ള റേഡിയോയിലൂടെ എന്തിനാണ് പ്രധാനമന്ത്രിയുടെ പരിപാടി അവതരിപ്പിരിക്കുന്നതെന്ന് പലപ്പോഴും എന്നോട് ആളുകൾ ചോദിക്കാറുണ്ട്. പ്രധാനമന്ത്രിയും ഇന്ത്യയിലെ ജനങ്ങളും തമ്മിൽ വൈകാരികമായ ബന്ധം എവിടെയോ ഉള്ളതുകൊണ്ടാണ് മൻ കി ബാത്ത് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നത്. മൻ കി ബാത്തിനായുള്ള പ്രേക്ഷകരുടെ ആവേശം എത്രത്തോളമാണെന്ന് പരിപാടി കേൾക്കാനായി തടിച്ച് കൂടിയ ജനങ്ങളെ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസിലാകും’ ജയശങ്കർ പറഞ്ഞു.
‘ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ശ്രവിച്ചു. സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങിയ വിഭാഗം ജനങ്ങളെ മുൻ നിർത്തിയുള്ള സർക്കാരിന്റെ പൗര-സമ്പർക്ക പരിപാടിയാണ് മൻ കി ബാത്ത്. ഇത് കമ്മ്യൂണിറ്റി പ്രവർത്തനത്തിന് പ്രേരണ നൽകുകയും ചെയ്യുന്നതാണ്’ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. 22 ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, ബലൂചി, അറബിക്, പഷ്തു, പേർഷ്യൻ, ദാരി, സ്വാഹിലി തുടങ്ങിയ 11 വിദേശ ഭാഷകളിലും മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നു.
Comments