കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും സംഭവം വിവാദമാക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണെന്നും മന്ത്രി പറഞ്ഞു. അത് മാദ്ധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ഇക്കാര്യം ചിന്തിക്കണമെന്നും ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘പോലീസ് എയ്ഡ് പോസ്റ്റ് ഒക്കെ ഉള്ള ഹോസ്പിറ്റലാണ്. പോലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സിഎംഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവർത്തകർ ഉണ്ടായിരുന്നു. ഈ മോൾ ഒരു ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടർമാർ അവിടെനിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്. ‘
കൊല്ലത്ത് ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ എന്റെ വാക്കുകൾ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യപ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്.
ഒരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്. ഞാൻ പറഞ്ഞ വാക്കുകൾ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇൻസെൻസിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവർക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങൾ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോൾ ജനങ്ങൾ വസ്തുത മനസിലാക്കണമെന്നത് കൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം.
ഡോക്ടറുടെ അരുംകൊല ഞെട്ടിക്കുന്ന സംഭവമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടർമാർ ഉയർത്തിയിരുന്ന ആശങ്ക പൂർണമായും ശരിയെന്ന് തെളിയിക്കുന്നതാണ് കൊലപാതകം. സ്ത്രീ സമത്വം, കേരള മോഡൽ, പ്രബുദ്ധ കേരളം എന്നെല്ലാം പാർട്ടി സ്റ്റഡി ക്ലാസുകളിലും സമൂഹമാദ്ധ്യമങ്ങളിലും ആവർത്തിച്ചാൽ പോരെന്നും ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണം എന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായിരിക്കുകയാണെന്നായിരുന്നു കെ. സുരേന്ദ്രന്റെ വാക്കുകൾ. ആരോഗ്യമന്ത്രി ഗീർവാണം വിടുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു.















