കോഴിക്കോട്: കൊട്ടാരക്കരയിലെ ഡോക്ടറുടെ കൊലപാതകത്തിൽ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ ആരോഗ്യമന്ത്രി മാപ്പ് പറയണമെന്ന് എബിവിപി. നിയമ വാഴ്ചയുടെ വീഴ്ചയിൽ ദാരുണമായ സംഭവമാണുണ്ടായത്. കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ നിരന്തരം അതിക്രമം ഉണ്ടാവുമ്പോഴും സർക്കാർ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നും എബിവിപി വിമർശിച്ചു.
കൊട്ടാരക്കരയിലെ യുവ ഡോക്ടറുടെ കൊലപാതകം നിയമവാഴ്ചയുടെ വീഴ്‌ചയാണെന്ന് ആരോപിച്ച എബിവിപി ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ കോലം കത്തിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവന അപലപനീയമാണെന്നും മന്ത്രി മാപ്പ് പറയണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി പറഞ്ഞു.
ഡോക്ടർമാർക്ക് സുരക്ഷയ്‌ക്ക് യാതൊരു പ്രാധാന്യവും നൽകാത്ത സംഭവങ്ങളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ പോലീസിനും ഗുരുതര വീഴ്ചയാണുണ്ടായത്. ആഭ്യന്തര വകുപ്പും വിഷയത്തിൽ മറുപടി പറയണമെന്നും എബിവിപി ആവശ്യപ്പെട്ടു.
Comments