തിരുവനന്തപുരം: താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. അദ്ദേഹം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ദുംഖത്തിൽ പങ്കുചേരുകയും ചെയ്തു. സർക്കാരിന്റെ അനാസ്ഥയുടെ ഫലമായാണ് 22 ജീവനുകൾ പൊലിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയും ആയതിന് ശേഷവും മന്ത്രിമാരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല. കേരളത്തിൽ അരാജകത്വം അവസാനിപ്പിക്കാനുള്ള നടപടികൾ മുഖ്യമന്ത്രി അടിയന്തരമായി നടപ്പാക്കണം. 22 ജീവനുകൾ നഷ്ടപ്പെട്ടതിൽ സർക്കാർ സമാധാനം പറയണമെന്നും മുരളീധരൻ പ്രതികരിച്ചു. ബന്ധുക്കളെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഉറ്റവരെ നഷ്ടപ്പെട്ടവരുടെ സങ്കടവും വേദനയും കണ്ണ് നനയിക്കുന്നതാണ്. സർക്കാർ അനാസ്ഥ കാരണം കുഞ്ഞുസന്തോഷങ്ങളാണ് വലിയ കണ്ണീർ കാഴ്ചകളായി മാറുന്നത്. അംഗീകരിക്കാൻ ആകില്ല. അപകടത്തിന് ശേഷവും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും എടുത്ത് കാണുന്നില്ല എന്നത് ഖേദകരമാണ്. ഉത്തരവാദിത്ത ടൂറിസം സംസ്ഥാനത്ത് ഉറപ്പ് വരുത്തുക തന്നെ വേണം’ അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Comments