പാലക്കാട് : 75 വർഷമായി കേരളത്തിൽ വനവാസികൾ ഭൂരഹിതരായി തുടരുന്നത് നാണക്കേടെന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ഡെ. വനവാസികൾക്ക് നൽകാനുളള ഭൂമി കേരളത്തിൽ ഇല്ലേയെന്നും മന്ത്രി ചോദിച്ചു. അട്ടപ്പാടിയിൽ ചേർന്ന കേന്ദ്രത്തിന്റെ വനവാസി ക്ഷേമ പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രിയുടെ വിമർശനം.
അട്ടപ്പാടിയിലെ വനവാസി ജനങ്ങളുടെ ക്ഷേമത്തിന് കേന്ദ്രസർക്കാർ കോടികൾ അനുവദിക്കുമ്പോൾ അത് കൃത്യമായി ചിലവഴിക്കുന്നുണ്ടോ എന്ന് ഉൾപ്പെടെ പരിശോധിക്കുന്നതിനാണ് കേന്ദ്രമന്ത്രി അർജുൻ മുണ്ഡെയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നത്. ഫണ്ട് വിനിയോഗം സംബന്ധിച്ച് വിവിധ വകുപ്പുകളിൽ നിന്നും വിശദാംശങ്ങൾ മന്ത്രി ആരാഞ്ഞു. ഗോത്ര വിഭാഗങ്ങൾക്കായി കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ കേരളം മുഴുവനായി ഉപയോഗിക്കുന്നില്ല എന്നും, വനവാസികൾ കുടിയേറ്റക്കാരല്ലെന്നും അവർ ഭൂമിയുടെ അവകാശികളാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വനവാസികൾ ഭൂരഹിതരായി തുടരുന്നത് എന്തുക്കൊണ്ടാണെന്ന മന്ത്രിയുടെ ചോദ്യത്തിന് ട്രൈബൽ ഡയറക്ടർ ഡയറക്ടർ വിനയ് ഗോയിൽ ഭൂമി കുറവാണെന്ന മറുപടി നൽകി. ഇതോടെയാണ് വനവാസികൾക്ക് നൽകാൻ മാത്രം കേരളത്തിൽ ഭൂമിയില്ലെയെന്ന് മന്ത്രി ചോദിച്ചത്.
അട്ടപ്പാടി ശിശു മരണ നിരക്ക് കൂടുന്നത് തടയാൻ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ജില്ലാ മെഡിക്കൽ ഓഫീസറോട് മന്ത്രി ചോദിച്ചു. കേരളം പുരേഗമന സമൂഹമാണ്, എന്നാൽ വനവാസി ക്ഷേമ കാര്യങ്ങളിൽ അങ്ങനെയല്ലെന്നും മന്ത്രി വിമർശിച്ചു. ജില്ലാ കളക്ടർ ഉൾപ്പെടെ അധികൃതർ അവലോകന യോഗത്തിൽ പങ്കെടുത്തു.
Comments