കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നീതിതേടി വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന. ആരോഗ്യമന്ത്രി ഉൾപ്പെടെ നൽകിയ വാക്ക് പാലിക്കാതെ വന്നതോടെയാണ് ഹർഷിന രണ്ടാംഘട്ട സമരത്തിന് ഇറങ്ങിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 17-നാണ് സംഭവം. കടുത്ത വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ഹര്‍ഷിനയെ പരിശോധിച്ചപ്പോഴായിരുന്നു വയറിനുള്ളിൽ നിന്നും കത്രിക കണ്ടെത്തിയത്. നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹര്‍ഷിന പ്രസവ ശസ്ത്രക്രിയയ്‌ക്ക് വിധേയമായിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയെന്നാണ് ഹര്‍ഷിനയുടെ പരാതി. ആരോഗ്യമന്ത്രി നിയോഗിച്ച രണ്ട് അന്വേഷണ സമിതികളും മെഡിക്കല്‍ കോളജില്‍ നിന്ന് കത്രിക വയറ്റില്‍ കുടുങ്ങിയെന്ന് കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ആഭ്യന്തര അന്വേഷണ സമിതിയെ വിശദ അന്വേഷണത്തിനു നിയോഗിക്കുമെന്നു പറഞ്ഞെങ്കിലും എങ്ങുമെത്തിയിട്ടില്ല. മെഡിക്കല്‍ കോളജിന് മുന്നില്‍ ഏഴ് ദിവസത്തോളം ഹര്‍ഷിന സമരം നടത്തിയെങ്കിലും മന്ത്രി വീണാജോര്‍ജ്ജിന്റെ ഉറപ്പിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാതെ വന്നതോടെ ഈ മാസം 22 മുതൽ ഹർഷിന മെഡിക്കൽ കോളജിന് മുമ്പിൽ സമരം തുടരും. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഹര്‍ഷിനയുടെ ആവശ്യം. ഇതോടൊപ്പം കുറ്റക്കാര്‍ക്കെതിരെ നടപടിയും ഉണ്ടാവണമെന്നും ഹർഷിന ആവശ്യപ്പെടുന്നുണ്ട്.
Comments