ഇടുക്കി: ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേൽ ജിനീഷ് ഇയാളുടെ സുഹൃത്ത് പാമ്പാടും പാറ സ്വദേശി രതീഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെ കാരണമെന്നാണ് ഇടുക്കി ജില്ല പോലീസ് മേധാവി വി യു കുര്യാക്കോസ് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച രാത്രിയാണ് ചെറുതോണി ടൗണിലെ മരിയ മെഡിക്കൽ ഷോപ്പുടമയായ ലൈജുവിനു നേരെ ജിനീഷും സുഹൃത്ത് രതീഷും ചേർന്ന് ആസിഡ് ആക്രമണം നടത്തിയത്. ലൈജുവിന്റെ കടയിലെ ഒരു ജീവനക്കാരിയുമായി മുൻപ് ജിനീഷ് അടുപ്പത്തിലായിരുന്നു. കുറച്ച് നാൾ മുൻപ് ഇവർ ഈ ബന്ധത്തിൽ നിന്നും പിന്മാറുകയും ജിനീഷിനെതിരെ ഇടുക്കി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെല്ലാം കാരണം കടയുടമയായ ലൈജുവിന്റെ സ്വാധീനമാണെന്നുള്ള സംശയമാണ് ഇത്തരത്തിൽ ഒരു ആക്രമണത്തിലേയ്ക്ക് നയിച്ചത്.
കേസ് വഴിതിരിച്ചു വിടുന്നതിനായി ആസിഡ് നൽകിയത് കടയിലെ ജീവനക്കാരിയാണെന്നാണ് ജിനീഷ് ആദ്യം പോലീസിന് മൊഴി നൽകിയത്. അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്ന് വിശദമായി ചോദ്യം ചെയ്തതോടെ സംശയം മൂലമാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. ഒന്നാംപ്രതി ജിനീഷനൊപ്പം മുൻപ് പാലക്കാട് ജോലി ചെയ്തിരുന്നയാളാണ് രതീഷ്.
സംഭവ ദിവസം ഒഡീഷയിൽ നിന്നെത്തിയ ജിനീഷ് ആലുവയിൽ വച്ച് രതീഷിനൊപ്പം കൂടുകയായിരുന്നു. ഇരുവരും ചേർന്ന് പെരുമ്പാവൂരിൽ നിന്ന് റബ്ബർ ഷീറ്റിന് ഉപയോഗിക്കുന്ന ഫോർമിക് ആസിഡ് വാങ്ങി. രാത്രി കടയടച്ച് വീട്ടിലേക്ക് പോകും വഴി ലൈജുവിന്റെ കാർ പിന്തുടർന്നെത്തി കൈയ്യിൽ കരുതിയിരുന്ന ആസിഡ് ജിനീഷ് ഒഴിക്കുകയായിരുന്നു. രതീഷാണ് ബൈക്കോടിച്ചിരുന്നത്.
സംഭവത്തിനുശേഷം തടിയമ്പാട്ടെ വീട്ടിൽ ജിനീഷിനെ വിട്ട ശേഷം രതീഷ് പാമ്പാടുംപാറയിലേക്ക് പോയി. രതീഷിന്റെ പേരിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ പോക്സോ കേസും അടിപിടി കേസും നിലവിലുണ്ട്.
Comments