കൊല്ലം: യുവ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനും ഡോക്ടർമാർക്കും വീഴ്‌ച്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഡോക്ടർമാരും പോലീസും ഗുരുതരമായ ജാഗ്രതക്കുറവാണ് കാട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് സംഘം പോലീസ് സർജന്റെ അടക്കം മൊഴി രേഖപ്പെടുത്തി.
കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ സാജൻ മാത്യു തയാറാക്കിയ റിപ്പോർട്ടിലാണ് പോലീസിനും സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർക്കും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഹൗസ് സർജന്മാർക്ക് പുറമേ ഡോക്ടർമാരേയും സംഭവ ദിവസം ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാൽ സന്ദീപിനെ ചികിത്സിച്ച സമയത്ത് രണ്ട് ഡോക്ടർമാരുടേയും സാന്നിധ്യം അവിടെയുണ്ടായിരുന്നില്ല. പരിക്ക് പറ്റിയ വന്ദനയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും മുൻപ് പ്രഥമിക ചികിത്സ നൽകിയിരുന്നില്ല എന്നതാണ് മറ്റൊരു ഗുരുതര വീഴ്ച.
സംഭവം നേരിടുന്നതിൽ പോലീസിനും ഗുരുതര വീഴ്‌ച്ചയുണ്ടായി. ആക്രമണം നടക്കുമ്പോൾ പോലീസ് പുറത്തേക്ക് ഓടിയെന്നും സ്വയരക്ഷയ്‌ക്കായി കതക് പുറത്ത് നിന്ന് അടയ്‌ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പ്രതി അത്യാഹിത വിഭാഗത്തിനുള്ളിൽ കടന്ന് അക്രമണം നടത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആശുപത്രിയിലെ മറ്റ് സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി പ്രവർത്തിച്ചില്ല. ആശുപത്രിയിൽ സുരക്ഷയ്‌ക്കായി വിമുക്തഭടന്മാരെ നിയോഗിക്കണമെന്ന് നിർദ്ദേശത്തോടെയാണ് റിപ്പോർട്ട് അവസാനിപ്പിച്ചിരിക്കുന്നത്.
Comments