നിർമ്മാതാവ് പികെആർ പിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. അദ്ദേഹവുമായുള്ള ഓർമ്മകളെക്കുറിച്ചും നടനെന്ന നിലയിൽ തനിക്ക് പികെആർ പിള്ള നൽകിയ പ്രോത്സാഹനത്തെക്കുറിച്ചുമാണ് മോഹൻലാൽ പങ്കുവച്ചത്. ഷൂട്ടിങ് പുരോഗമിക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിന് വേണ്ടി ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് പികെആർ പിള്ളയുടെ വേർപാടിനെക്കുറിച്ച് അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
”എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്‌നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്‌നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എന്റെ വളർച്ചയ്‌ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്‌നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. ” ഇതായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
മലയാള സിനിമയിൽ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച പികെആർ പിള്ള വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്തരിച്ചത്. തൃശൂർ പട്ടിക്കാട്ടിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.















