തിരുവനന്തപുരം: സിപിഎം ഏരിയ സെക്രട്ടറിയെ കൗൺസിലറാക്കാൻ കോളേജിൽ എസ്എഫ്‌ഐയുടെ ആൾമാറാട്ടം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെൺകുട്ടിയ്ക്ക് പകരം സംഘടനാ നേതാവായ ആൺകുട്ടിയെ നാമനിർദ്ദേശം ചെയ്ത് എസ്എഫ്‌ഐ. സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാവിനെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആൾമാറാട്ടം നടത്തിയതെന്നാണ് ആരോപണം.
കേരള സർവകലാശാലയ്‌ക്ക് കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യൻ കോളേജിലാണ് സംഭവം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിൽ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്. എന്നാൽ കൗൺസിലർമാരുടെ പേരുകൾ കോളേജിൽ നിന്ന് സർവകലാശാലയിലേക്ക് നൽകിയപ്പോൾ അനഘയ്‌ക്ക് പകരം കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥി എ വിശാഖിന്റെ പേരാണ് ഉണ്ടായിരുന്നത്. എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. കോളേജ് യൂണിയൻ തിരഞ്ഞെുപ്പിൽ ഇയാൾ മത്സരിച്ചിരുന്നില്ല.
വിശാഖിനെ കേരള സർവകലാശാല യൂണിയൻ ചെയർമാൻ പദവിയിലെത്തിക്കാൻ വോണ്ടിയാണ് കോളേജ് തലത്തിൽ ആൾമാറാട്ടം നടത്തുന്നതെന്നാണ് വിവരം.
കോളജുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരിൽനിന്നാണ് വോട്ടെടുപ്പിലൂടെ സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുക. കൃത്രിമത്തിന് പിന്നിൽ സിപിഎമ്മിലെയും എസ്എഫ്‌ഐയിലെയും നേതാക്കളുടെ സമ്മർദ്ദമാണെന്നാണ് സൂചന.
യുയുസി ആയി ജയിച്ച പെൺകുട്ടി രാജി സന്നദ്ധത അറിയിച്ചതുകൊണ്ടാണ് മറ്റൊരാളെ നിർദ്ദേശിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ജിജെ ഷൈജു വിശദീകരിക്കുന്നതെങ്കിലും ഇത് നിയമവിധേയമല്ല. സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കും സർവകലാശാലയ്‌ക്കും ആൾമാറാട്ടം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്.
Comments