എറണാകുളം: ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോണ്ടയെ ഒഴിവാക്കുന്നു. ബയോമൈനിംഗിൽ കരാർ പ്രകാരമുള്ള വ്യവസ്ഥകൾ കമ്പനി പാലിക്കാത്തതിനെ തുടർന്നാണ് കരാറിൽ നിന്നും സോണ്ടയെ ഒഴിവാക്കുന്നത്. കരാറിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സോണ്ടയ്‌ക്ക് നഗരസഭ നോട്ടീസ് നൽകി. നിയമോപദേശം തേടിയതിന് ശേഷമാണ് കോർപ്പറേഷന്റെ തീരുമാനം.
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന് ശേഷം കരാറ് കമ്പനിയ്‌ക്കും നഗരസഭയ്‌ക്കും എതിരായി വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി. മാലിന്യ സംസ്‌കരണത്തിന്റെ കരാറിൽ നിന്നും സോണ്ട കമ്പനിയെ ഒഴിവാക്കി തടി തപ്പാനാണ് സർക്കാർ നീക്കം. ബയോമൈനിംഗിൽ കരാർ പ്രകാരമുള്ള വ്യവസ്ഥകൾ സോണ്ട പാലിച്ചില്ലെന്നാണ് കോർപ്പറേഷന്റെ കണ്ടെത്തൽ. ബ്രഹ്‌മപുരത്ത് തീപിടിത്തം ഉണ്ടായതിന് ശേഷം സോണ്ടയ്‌ക്ക് നൽകിയ കരാർ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോണ്ടയെ ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാറിന് കോർപ്പറേഷൻ കത്തയക്കുകയും ചെയ്തിരുന്നു. കോർപ്പറേഷന്റെ ആവശ്യം കഴിഞ്ഞ ദിവസമാണ് സർക്കാർ അംഗീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി കോർപ്പറേഷൻ നിയമോപദേശം തേടുകയായിരുന്നു. തുടർന്ന് സോണ്ടയക്ക് കത്തയക്കുകയും പത്ത് ദിവസത്തിനകം കരാർ അവസാനിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുകയും ചെയ്തു. സോണ്ട നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ പത്ത് ദിവസത്തിന് ശേഷം ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗം അന്തിമ തീരുമാനമെടുക്കും.
Comments