ഭോപ്പാൽ: മയിലിനെ ക്രൂരമായി ഉപദ്രവിക്കുന്ന വൈറൽ വീഡിയോയിലെ യുവാവിനായി പോലീസ് തിരച്ചിൽ തുടരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നുമാണ് പോലീസിന്റെ പ്രതികരണം. മയിലിനെ പിടിച്ചുനിർത്തി തൂവലുകൾ പറിച്ചെടുക്കുകയും അതിക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി. മദ്ധ്യപ്രദേശിലെ കാന്തിയിലാണ് സംഭവം നടന്നതെന്നാണ് വിവരം.
പ്രതി തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് വീഡിയോയ്‌ക്ക് നേരെ വിമർശനങ്ങളുയരുകയും വൈറലായ വീഡിയോ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. വീഡിയോയിൽ കാണുന്ന ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. റീതി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
അതുൽ എന്ന യുവാവാണ് പ്രതിയെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് നടപടികളുടെ ഭാഗമായി പ്രതിയുടെ വീട്ടിലെത്തിയപ്പോഴേക്കും അതുൽ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
Comments