ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് റിപ്പോർട്ട്. ലോക്‌നിതി സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസുമായി ചേർന്ന് എൻഡിവി നടത്തിയ പ്രത്യേക സർവ്വേ റിപ്പോർട്ടിലാണ് ഇതു പരാമർശിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്രമോദി ഒമ്പത് വർഷം പൂർത്തിയാക്കുന്ന വേളയിലും, വരും നാളുകളിൽ ലോക്‌സഭയിലേക്ക് ഉൾപ്പെടെ നിരവധി തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലും സംഘടിപ്പിച്ച സർവേയിലാണ് കണ്ടെത്തൽ.
കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ മെയ് 10നും 19നും ഇടയിൽ ഇന്ത്യയിലെ 19ഓളം വരുന്ന സംസ്ഥാനങ്ങളിൽ നടത്തിയ സർവേ ഫലത്തിലാണ് മോദിയുടെ ജനപ്രീതി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. മൂന്നാം തവണയും ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് 43 ശതമാനം പേരും അഭിപ്രായപ്പെട്ടു. 38 ശതമാനം ആളുകളാണ് ഇതിനോട് വിയോജിച്ചത്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്നാണ് 40 ശതമാനമാളുകൾ പ്രതികരിച്ചത്. 29 ശതമാനമാളുകൾ കോൺഗ്രസിന് അനുകൂലിക്കുന്നതായും അഭിപ്രായപ്പെട്ടു.
ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നത് നരേന്ദ്രമോദിയെ തന്നെയാണെന്നാണ് 43 ശതമാനം പേരും പ്രതികരിച്ചത്. 27 ശതമാനം പേർ രാഹുലിനെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അനുകൂലിച്ചു. അരവിന്ദ് കെജ്‌രിവാളിനെയും മമതാ ബാനർജിയെയും നാല് ശതമാനം പേർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചപ്പോൾ മൂന്ന് ശതമാനം പേർ അഖിലേഷ് യാദവിനെയും ഒരു ശതമാനം ആളുകൾ നിതീഷ് കുമാറിനെയും അനുകൂലിച്ചു.
നരേന്ദ്രമോദിയെ അനുകൂലിക്കുന്നതിനുള്ള കാരണങ്ങളായി 25 ശതമാനം പേരും ചൂണ്ടിക്കാട്ടിയത് അദ്ദേഹത്തിന്റെ വാക്ചാതുര്യത്തെയാണ്. 20 ശതമാനം പേർ മോദിയുടെ വികസനോത്മുഖ ഭരണത്തെ ചൂണ്ടിക്കാട്ടി. നരേന്ദ്രമോദിയുടെ അധ്വാനശീലമാണ് ഇഷ്ടപ്പെട്ടതെന്ന് 13 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ അത്രയും തന്നെയാളുകൾ മോദിയുടെ വ്യക്തിപ്രഭാവത്തെയാണ് പുകഴ്‌ത്തിയത്. 11 ശതമാനം പേർ മോദി നടപ്പിലാക്കിയ നയങ്ങളെ പിന്തുണയക്കുന്നതിനാൽ അദ്ദേഹത്തെ അനുകൂലിക്കുന്നതായും വ്യക്തമാക്കി.
Comments