ഹൈദരാബാദ്: പാർക്കിംഗ് ലോട്ടിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസുകാരി കാറിടിച്ച് മരിച്ചു. ഹൈദരാബാദിലെ ഹയാത്‌നഗറിലാണ് ദാരുണമായ സംഭവം നടന്നത്. അസഹനീയമായ ചൂടിൽ നിന്നും രക്ഷതേടി അപ്പാർട്ട്‌മെന്റിന്റെ ബേസ്‌മെന്റിലുള്ള പാർക്കിംഗ് ലോട്ടിൽ തുണി വിരിച്ച് കിടന്ന് വിശ്രമിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലാണ് എസ്‌യുവി കയറിയിറങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയും 22-കാരിയുമായ കവിത എന്ന സ്ത്രീ ഹയാത്‌നഗർ പോലീസിനെ സമീപിച്ചപ്പോഴാണ് അപകടവാർത്ത പുറത്തുവന്നത്. കർണാടകയിലെ ഗുൽബാർഗയിലുള്ള ഷബാദ് മണ്ഡൽ സ്വദേശിനിയാണ് കവിത. ഉപജീവനമാർഗം തേടിയായിരുന്നു യുവതി മക്കളെയും കൂട്ടി ഹൈദരാബാദിലെത്തിയത്.
ബുധനാഴ്ച രാവിലെ ഹയാത്‌നഗറിലെ ലെക്‌ച്വേർസ് കോളനിയിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ നിർമാണ ജോലികൾക്കായി കവിത മക്കൾക്കൊപ്പം എത്തിയിരുന്നു. ഉച്ചയ്‌ക്ക് 2.30 ആയപ്പോൾ മക്കളോടൊപ്പം അവർ ഊണ് കഴിച്ചു. ആറ് വയസുകരാനായ ബസവ രാജുവും മൂന്ന് വയസുകാരിയായ ലക്ഷ്മിയും അമ്മയോടൊപ്പമിരുന്നാണ് ഭക്ഷണം കഴിച്ചത്. ഉച്ചസമയത്ത് ചൂട് അസഹനീയമായിരുന്നതിനാൽ സമീപത്തുള്ള അപ്പാർട്ട്‌മെന്റിന്റെ ബേസ്‌മെന്റിലുള്ള പാർക്കിംഗ് ലോട്ടിൽ മകൾ എത്തി. ബാലാജി ആർക്കേഡ് അപ്പാർട്ട്‌മെന്റായിരുന്നു ഇത്. ഇവിടെ ഒരു തുണി വിരിച്ച് 3 വയസുകാരി ലക്ഷ്മി കിടന്നുറങ്ങി.
മൂന്ന് മണിയോടെ പാർക്കിംഗ് ലോട്ടിലേക്ക് കയറിവന്ന എസ്‌യുവി കിടന്നുറങ്ങുകയായിരുന്ന കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്നാണ് അമ്മ കവിത പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.
Comments